News - 2025
പാലസ്തീനിൽ നിന്നും ചികിത്സയ്ക്കായി റോമിലെത്തിച്ച ബാലന്റെ ആരോഗ്യ നിലയില്‍ പുരോഗതി
പ്രവാചകശബ്ദം 14-06-2025 - Saturday
റോം: പാലസ്തീനിലെ സംഘർഷത്തിന്റെ ഇരയായതിനെ തുടര്‍ന്നു ചികിത്സയ്ക്കായി റോമിലെത്തിച്ച ബാലന്റെ ആരോഗ്യ നിലയില്‍ പുരോഗതി. പാലസ്തീനിലെ വിവിധ പ്രദേശങ്ങളിൽ നിരവധി കുട്ടികൾക്കാണ് ചികിത്സാസഹായം ആവശ്യമായി വന്നത്. പരിശുദ്ധ സിംഹാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശിശുരോഗ ആശുപത്രിയായ ബംബിനോ ജെസുവില്‍ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ബുധനാഴ്ച ഇറ്റലിയിൽ എത്തിച്ച പലസ്തീൻ ബാലന്റെ ആരോഗ്യസ്ഥിതി സ്ഥിരത പ്രാപിക്കുന്നതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബാലന്റെ ശരീരത്തിൽ ഉണ്ടായിട്ടുള്ള ആഴത്തിലുള്ള മുറിവുകളും, അംഗച്ഛേദങ്ങളും മൂലം നീണ്ട കാലം നിലനിൽക്കുന്ന ചികിത്സ ആവശ്യമാണെന്നും ആശുപത്രി വ്യക്തമാക്കി.
കുഞ്ഞുങ്ങളുടെ ആരോഗ്യാവസ്ഥയ്ക്കു മുൻപിൽ നമുക്ക് നിസ്സംഗത പാലിക്കുവാൻ സാധ്യമല്ലെന്നു ആശുപതിയുടെ പ്രസിഡന്റ് പ്രൊഫ. ടിത്സിയാനോ ഓനെസ്റ്റി പറഞ്ഞു. രോഗികൾക്ക് പുറമെ അവരുടെ കുടുംബാംഗങ്ങളെയും ആശുപത്രി പരിപാലിക്കുന്നുണ്ട്. പരിശുദ്ധ സിംഹാസനം ഭരമേല്പിച്ചിരിക്കുന്ന വലിയ പ്രതിബദ്ധതയും ഇത് തന്നെയാണെന്നും പ്രൊഫ. ടിത്സിയാനോ പങ്കുവച്ചു. കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു ഇടം കണ്ടെത്തിക്കൊടുക്കുന്നതിനും ആശുപത്രി ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഓങ്കോ-ഹെമറ്റോളജിക്കൽ രോഗങ്ങൾ, ഹൃദ്രോഗം, ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങൾ, പകർച്ചവ്യാധികൾ, കൈകാലുകൾക്ക് ഉണ്ടാകുന്ന ആഘാതം, പൊള്ളൽ, വാതരോഗങ്ങൾ, ഉപാപചയ രോഗങ്ങൾ, നാഡീ രോഗങ്ങൾ എന്നിങ്ങനെ വിവിധ രോഗാവസ്ഥകളിലുള്ള പതിനേഴോളം കുട്ടികളെ ബംബിനോ ജെസു ആശുപത്രിയിൽ ചികിത്സിച്ചിട്ടുണ്ട്. ദുരിതബാധിതരോടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ കരുണയുടെ പ്രകടനമായാണ് ഇവയെ പൊതുസമൂഹം നിരീക്ഷിക്കുന്നത്.
