News

മധ്യപൂര്‍വ്വേഷ്യയില്‍ നിന്ന് ക്രൈസ്തവര്‍ പലായനം ചെയ്യരുത്: അഭ്യര്‍ത്ഥനയുമായി മാരോണൈറ്റ് പാത്രിയാർക്കീസ്

പ്രവാചകശബ്ദം 17-06-2025 - Tuesday

ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ ജനസംഖ്യ കുറയുന്നതിൽ ദുഃഖം പ്രകടിപ്പിച്ച് ലെബനോനിലെ മാരോണൈറ്റ് സഭയുടെ പാത്രിയാർക്കീസായ കർദ്ദിനാൾ ബെച്ചാര റായ്. മേഖലയില്‍ നിന്നു ക്രൈസ്തവര്‍ പലായനം ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യുദ്ധത്തിനും ബോംബാക്രമണത്തിനും വിധേയരായി ആർക്കും ജീവിക്കാൻ കഴിയാത്തതിനാൽ പലർക്കും സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു വിട്ടുപോകേണ്ടി വന്നിട്ടുണ്ടെന്ന് പൊന്തിഫിക്കൽ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN)ന് നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ പറഞ്ഞു.

മധ്യപൂർവ്വദേശത്തെ ക്രൈസ്തവര്‍ക്ക് ഒരു ദൗത്യമുണ്ട്. മധ്യപൂർവ്വദേശത്തിലെ മുസ്ലീങ്ങളോടൊപ്പം ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുക. ഇവിടെയാണ് തങ്ങളുടെ ദൗത്യം, ഇവിടെയാണ് നാം താമസിക്കേണ്ടതെന്നും പാത്രിയർക്കീസ് പറഞ്ഞു. സിറിയയിൽ, സാമ്പത്തിക, സുരക്ഷ സാഹചര്യങ്ങളോടൊപ്പം യുദ്ധവുമായി ചേര്‍ന്നു വലിയൊരു ക്രിസ്ത്യൻ പലായനത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ ക്രിസ്ത്യൻ സമൂഹം ചെറിയ ന്യൂനപക്ഷമല്ലാത്ത ഏക രാജ്യമായ ലെബനോൻ, മിഡിൽ ഈസ്റ്റിലെ വിശ്വാസികൾക്ക് പ്രതീക്ഷയുടെ ദീപസ്തംഭമാണ്.

ഇറാഖ്, ജോർദാൻ, സിറിയ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ലെബനോനില്‍ ക്രൈസ്തവര്‍ക്ക് പ്രാതിനിധ്യം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മുസ്ലീങ്ങൾക്ക് മറ്റു മുസ്ലീം രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്, എന്നാൽ ലെബനോനിലെ ക്രൈസ്തവര്‍ക്ക്, സഭയെ മാത്രമേ ആശ്രയിക്കാൻ കഴിയൂ. ക്രിസ്ത്യാനികൾ ദരിദ്രരാണ്, ഭക്ഷണം, മരുന്ന്, ആശുപത്രി പരിചരണം തുടങ്ങിയ പ്രശ്നങ്ങള്‍ ക്രൈസ്തവരെ ബാധിക്കുന്നുണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ആഭ്യന്തര പ്രശ്നങ്ങളും യുദ്ധങ്ങളും മൂലം ആയിരകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്ത പശ്ചാത്തലത്തിലാണ് ലെബനീസ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »