News
വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതല ഫാ. ഫ്രാന്‍സെസ്കോ ഇൽപോയെ ഭരമേല്‍പ്പിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 25-06-2025 - Wednesday
ജെറുസലേം/ വത്തിക്കാൻ സിറ്റി: ഇറ്റാലിയന്‍ വൈദികനായ ഫാ. ഫ്രാൻസെസ്കോ ഇൽപോയെ വിശുദ്ധ നാടിന്റെയും സിയോൺ മലയുടെയും സംരക്ഷണ ചുമതല ഭരമേല്‍പ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ. 2016 മെയ് 20 മുതൽ കഴിഞ്ഞ 9 വര്‍ഷമായി ഈ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു വരികയായിരിന്ന ഫാ. ഫ്രാന്‍സെസ്കോ പാറ്റണിന്റെ പിന്‍ഗാമിയായാണ് ഫാ. ഇൽപോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണത്തിന് ഉത്തരവാദിത്വമുള്ള സംഘടനയുടെ 169-ാമത്തെ "കസ്റ്റോസ്" (ലാറ്റിൻ ഭാഷയിൽ "സംരക്ഷകൻ" എന്നാണ് ഇതിനർത്ഥം) ആണ് ഫാ. ഫ്രാൻസെസ്കോ ഇൽപോ.
ജറുസലേമിലെ പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ് സേവ്യേഴ്‌സ് ആശ്രമത്തില്‍ നിന്നായിരിക്കും വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ ഇൽപോ ഇടപെടല്‍ നടത്തുക. 51 രാജ്യങ്ങളിലെ വിശുദ്ധ നാടുമായി ബന്ധപ്പെട്ട 66 കമ്മീഷണറേറ്റുകളെയും 31 വൈസ്-കമ്മീഷണറേറ്റുകളെയും ഏകോപിപ്പിക്കുകയും ജറുസലേമിലേക്കുള്ള തീർത്ഥാടനങ്ങൾ പ്രോത്സാഹിപ്പിക്കുകയും വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെയും സന്യാസികളുടെയും അജപാലന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്വമാണ് ഫാ. ഫ്രാൻസെസ്കോ ഇൽപോയില്‍ നിഷിപ്തമായിരിക്കുന്നത്.
വടക്കൻ ഇറ്റലിയുടെ ഭാഗമായ മിലാനിലെ ബുസ്കേറ്റില്‍ നിന്നാണ് ഫാ. ഇൽപോ വരുന്നത്. 1993-ൽ അദ്ദേഹം ഫ്രാൻസിസ്കൻ സമൂഹത്തില്‍ ചേരുകയും 2000 ജൂൺ 10ന് വൈദികനായി അഭിഷിക്തനാകുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി, വിശുദ്ധ നാട്ടിലേക്കുള്ള ഇറ്റലിയുടെ പ്രതിനിധി, ഹോളി ലാൻഡ് ഫൗണ്ടേഷന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ജെറുസലേമിലേക്കു അനേകം തീർത്ഥാടകരെ നയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. വിശുദ്ധ നാട്ടില്‍ പ്രാര്‍ത്ഥിക്കുക, ആ പ്രദേശത്തെ ക്രൈസ്തവര്‍ക്ക് സേവനം ചെയ്യുക, വിശുദ്ധ നാടിനെ സംരക്ഷിക്കുക, തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുക എന്നീ വിവിധങ്ങളായ ഉത്തരവാദിത്വങ്ങളാണ് വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതലയുള്ള സംഘടനയില്‍ നിഷിപ്തമായിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
