News
മാര്‍പാപ്പയായതിന് ശേഷം ആദ്യമായി ആഫ്രിക്കന്‍ ഡീക്കന് തിരുപ്പട്ടം നല്‍കാന്‍ ലെയോ പാപ്പ
പ്രവാചകശബ്ദം 26-06-2025 - Thursday
വത്തിക്കാന്‍ സിറ്റി: മാർപാപ്പയായി സ്ഥാനമേറ്റതിന് ശേഷമുള്ള പൗരോഹിത്യ തിരുപ്പട്ട സ്വീകരണത്തിന് വീണ്ടും കാര്‍മ്മികനാകുവാന്‍ ലെയോ പതിനാലാമന്‍ പാപ്പ ഒരുങ്ങുന്നു. മാര്‍പാപ്പ പദവിയില്‍ എത്തിയ ശേഷം ലെയോ പതിനാലാമന്‍ പാപ്പ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരു ഡീക്കന് ആദ്യമായി നല്‍കുന്ന വൈദിക പട്ടമെന്ന പ്രത്യേകത നാളത്തെ ( ജൂൺ 27 വെള്ളിയാഴ്ച) തിരുക്കര്‍മ്മങ്ങള്‍ക്കുണ്ടാകുമെന്ന് എസിഐ ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങില്‍ മാര്‍പാപ്പ, ഡീക്കൻ ജോസഫ് മുറ്റിസ്യയെ വൈദികനായി അഭിഷേകം ചെയ്യുമെന്ന് കെനിയയിലെ കിറ്റുയി രൂപത നേതൃത്വമാണ് അറിയിച്ചിരിക്കുന്നത്.
മെയ് 31ന്, ലെയോ പതിനാലാമൻ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ച് റോം രൂപതയ്ക്കായി 11 നവ വൈദികര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു. ഇതിന് ശേഷം പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ പോകുന്ന രണ്ടാമത്തെ വൈദിക പട്ടമാണ് നാളെ നടക്കുന്നത്. നാളത്തെ ചടങ്ങിന് മുന്നോടിയായി, കിറ്റുയി പാസ്റ്ററൽ സെന്‍റര്‍ വികാരി ജനറൽ വെരി റവ. ഫാ. ജോൺ മ്വാണ്ടി, വൊക്കേഷൻസ് ഡയറക്ടർ റവ. ഫാ. എഡ്വേർഡ് മുൾവ എന്നിവരുടെ സാന്നിധ്യത്തിൽ ഡീക്കൻ മുറ്റിസ്യ തന്റെ പ്രീ-പ്രീസ്റ്റ്ലി ഓർഡിനേഷൻ രേഖകളിൽ ഒപ്പുവെച്ചതായി രൂപത വ്യക്തമാക്കി.
"നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" എന്ന വചനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് മുതിസ്യ വൈദിക പഠനത്തിന് ചേര്‍ന്നത്. 2015-ൽ ക്രൈസ്റ്റ് ദി കിംഗ് മേജർ സെമിനാരിയിൽ തന്റെ പൗരോഹിത്യ പരിശീലനം ആരംഭിച്ചു. ഈസ്റ്റേൺ ആഫ്രിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ (CUEA) നിന്ന് തിയോളജിയും തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ദൈവശാസ്ത്രത്തിൽ മറ്റൊരു ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
