News

ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ച ധീരപോരാളി; ചാര്‍ലി കിര്‍ക്കിന് കണ്ണീരോടെ വിട

പ്രവാചകശബ്ദം 11-09-2025 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടുകയും കാമ്പസ് ആക്ടിവിസ്റ്റ് സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സര്‍ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടു. യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്‌ച നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെത്. കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ ചാർലി കിർക്ക് സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച മുഴങ്ങിയതിനു പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്നതാണ് പിന്നീട് കാണുന്നത്.

ചര്‍ച്ചകളിലും പൊതുവേദികളിലും ക്രിസ്തുവിലുള്ള വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും ശക്തമായി പ്രഘോഷിച്ചിരിന്ന വ്യക്തിയായിരിന്നു ചാർലി.

ക്രൈസ്തവര്‍ക്ക് നേരെയുള്ള വിവേചനത്തെയും ലിംഗ പ്രത്യയശാസ്ത്രത്തിന്റെയും തുറന്ന വിമർശകന്‍ കൂടിയായിരുന്നു ചാര്‍ലി. കാമ്പസുകളിൽ അഭിപ്രായ സ്വാതന്ത്ര്യവും യാഥാസ്ഥിതിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 2012ൽ വെറും 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം 'ടേണിംഗ് പോയിന്റ് യുഎസ്എ' എന്ന സംഘടന സ്ഥാപിക്കുന്നത്. അമേരിക്കയിലെ വിവിധ കോളേജുകളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സംഘടനയ്ക്കു കഴിഞ്ഞിരിന്നു.

കഴിഞ്ഞ ആഴ്ച എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിൽ, ക്രൈസ്തവ വിശ്വാസത്തിന് ഉണ്ടാകുന്ന പുനരുജ്ജീവനത്തെക്കുറിച്ച് കിർക്ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരിന്നു. പള്ളികൾ വളരുകയാണെന്നും യുവജനങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് ഒഴുകിയെത്തുകയാണെന്നും അദ്ദേഹം കുറിച്ചിരിന്നു. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിലും സഭയുടെ ധാര്‍മ്മിക നിലപാട് ഉയര്‍ത്തിപിടിക്കുന്ന വിധത്തിലായിരിന്നു ചാര്‍ലി കിര്‍ക്കിന്റെ പ്രസ്താവനകളും.

ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന വിശ്വാസമാണ് തന്റെ വിശ്വാസത്തിന്റെ അടിത്തറയും പ്രവർത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയുമെന്നും അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്സ്റ്റാഗ്രാമില്‍ കുറിച്ചിരിന്നു. യുവാക്കൾക്കിടയിലെ ട്രംപിന്റെ ശബ്ദമെന്നാണ് കിര്‍ക്ക് അറിയപ്പെട്ടിരിന്നത്. ചാര്‍ലിയുടെ അകാല മരണത്തില്‍ അമേരിക്കയിലെ വിവിധ മെത്രാന്മാര്‍ അനുശോചനം പ്രകടിപ്പിച്ചു. ചാർലിയോട് ഉള്ള അനുശോചന സൂചകമായി രാജ്യത്ത് ഉടനീളമുള്ള യുഎസ് പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »