News

ഇസ്ലാമിക പീഡനം മറികടക്കാന്‍ ഫ്രാൻസിലേക്ക് കുടിയേറിയ ക്രൈസ്തവ വിശ്വാസി സുവിശേഷം പ്രസംഗിക്കുന്നതിനിടെ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 13-09-2025 - Saturday

പാരീസ്: ഇസ്ലാമിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഇറാഖിൽ നിന്ന് പലായനം ചെയ്ത് ഫ്രാൻസിലെത്തിയ ക്രൈസ്തവ വിശ്വാസി വിശ്വാസപ്രഘോഷണത്തിനിട കുത്തേറ്റു മരിച്ചു. സെപ്റ്റംബർ 10ന് വൈകുന്നേരം തെക്കൻ ഫ്രാൻസിലെ ലിയോണിൽ വികലാംഗന്‍ കൂടിയായ അഷുർ സർനയ എന്ന ക്രൈസ്തവ വിശ്വാസിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീല്‍ ചെയറില്‍ ഇരിന്നുക്കൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തികൊണ്ട് കഴുത്തിൽ കുത്തിയായിരിന്നു കൊലപാതകം. വീഡിയോ ക്ലിപ്പില്‍ സർനയയുടെ ശരീരത്ത് നിന്നു രക്തം വാര്‍ന്നൊഴുകുന്നതു ദൃശ്യമാണ്.

ആക്രമണം പ്രാദേശിക ക്രിസ്ത്യൻ സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഇറാഖ് പിടിച്ചെടുക്കുന്നതിനിടെയാണ് അഷുർ സർനയ ഫ്രാന്‍സിലേക്ക് പലായനം ചെയ്തത്. ഒരു ദശാബ്ദത്തിലേറെ തന്റെ സഹോദരിയോടൊപ്പം ഫ്രാന്‍സിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നടക്കാന്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം വീല്‍ചെയര്‍ ഉപയോഗിച്ചിരിന്നു. അസീറിയൻ ക്രൈസ്തവ വിശ്വാസിയായ സർനയ, വൈകുന്നേരങ്ങളിൽ ടിക് ടോക്കിൽ പതിവായി തത്സമയ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു.

ഈ വീഡിയോകളില്‍ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നുവെന്നു ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സർനയ പലപ്പോഴും അറബിയിലുള്ള വിശ്വാസ സാക്ഷ്യങ്ങൾ പങ്കുവെച്ചിരുന്നു. മുസ്ലീം ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ കാരണം തന്റെ വീഡിയോകള്‍ക്ക് തടസ്സം നേരിട്ടിരിന്നുവെന്നും കഴിഞ്ഞ മാർച്ചിൽ, ഇസ്ലാം മതസ്ഥര്‍ തന്നെ ശാരീരികമായി ആക്രമിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. യൂറോപ്പിലും ക്രൈസ്തവരുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ദാരുണ സംഭവം.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »