News

"രക്ഷകനായ യേശുവിന്റെ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ"; വിശ്വാസ ധീരതയാല്‍ എറിക്ക ചാര്‍ലിയുടെ പ്രസംഗം

പ്രവാചകശബ്ദം 13-09-2025 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ ചാർലി കിര്‍ക്കിന്റെ വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ എറിക്ക. "സ്നേഹനിധിയായ രക്ഷകനായ യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ" എന്നെഴുതിയ പ്രസംഗ പീഠത്തിന് മുന്നില്‍ നിന്നാണ് ഭാര്യ എറിക്ക ആദ്യമായി പ്രതികരിച്ചത്. മൗന പ്രാർത്ഥനയ്ക്ക് ശേഷമാണ് എറിക്ക കിർക്ക് സംസാരിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ അകാലവിയോഗത്തിലും ചാർലി പോഡ്‌കാസ്റ്റുകൾ ചെയ്തിരുന്ന ഓഫിസിൽവെച്ചു ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചായിരിന്നു എറിക്കയുടെ പ്രസംഗം.

"നിങ്ങളുടെ പാരമ്പര്യം ഒരിക്കലും മരിക്കാൻ ഞാൻ അനുവദിക്കില്ല". ദേശസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിന്റെയും സന്ദേശം പ്രസംഗിച്ചതിനാലാണ് അവർ ചാർലിയെ കൊന്നത്. ഈ ഭാര്യയുടെ ഉള്ളിൽ നിങ്ങൾ കത്തിച്ച തീ എന്താണെന്ന് നിങ്ങൾക്കറിയില്ല, ഈ വിധവയുടെ നിലവിളി ഒരു യുദ്ധവിളി പോലെ ലോകമെമ്പാടും പ്രതിധ്വനിക്കും. അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാൻ നിലനിർത്തും. തന്റെ പരേതനായ ഭർത്താവിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരണമെന്നും പള്ളിയിൽ അംഗങ്ങളായി മാറണമെന്നും എറിക്ക യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

മകള്‍ അച്ചനെവിടെ എന്നു ചോദിച്ച ചോദ്യവും അതിന് കൊടുത്ത മറുപടിയും എറിക്ക പങ്കുവെച്ചു. "കുഞ്ഞേ, അച്ഛൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. നീ വിഷമിക്കേണ്ട. അവൻ യേശുവിനൊപ്പം ഒരു ജോലി യാത്രയിലാണ്" എന്നാണ് മറുപടി നല്‍കിയത്. കുരിശ് മാല ധരിച്ച് സംസാരിച്ച എറിക്ക കിർക്ക്, തന്റെ സന്ദേശത്തില്‍ ബൈബിൾ വചനം ഉദ്ധരിച്ചിരിന്നു. "ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം" (എഫേസോസ് 5:25) എന്ന വചനമാണ് ഭര്‍ത്താവിന്റെ ദീപ്തമായ സ്മരണയ്ക്കു ഒപ്പം അവള്‍ ഏറ്റുപറഞ്ഞത്.

പതിനാറു മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലെ വിവിധ ഭാഗങ്ങളില്‍ അവര്‍ യേശു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന വാക്കുകളോടെയാണ് എറിക്ക സന്ദേശം ചുരുക്കിയത്. അതേസമയം, ചാർലി കർക്കിനെ കൊലപ്പെടുത്തിയതിന് കസ്‌റ്റഡിയിലുള്ള ടൈലർ റോബിൻസണ്‍ എന്ന പ്രതിയുടെ പേര് എറിക്ക തന്റെ പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ല. ക്രിസ്തു വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വേണ്ടി പോരാടിയ ചാർലിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. ചാര്‍ലി- എറിക്ക ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »