News
എഴുപതാം ജന്മദിനം ലളിതമായി ആഘോഷിച്ച് ലെയോ പാപ്പ; ലോകത്തിന്റെ ആശംസാപ്രവാഹം
പ്രവാചകശബ്ദം 15-09-2025 - Monday
വത്തിക്കാൻ സിറ്റി: ഇന്നലെ ഞായറാഴ്ച എഴുപതാം ജന്മദിനമാഘോഷിച്ച ലെയോ പതിനാലാമൻ പാപ്പയ്ക്ക് ലോകമെമ്പാടും നിന്നും ആശംസാപ്രവാഹം. ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്‌സ് കോൺഫറൻസുകൾ, ഇതര സഭാമേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി പാപ്പയെ നേരില്‍ കണ്ട് ജന്മദിനാശംസ നേരുകയും കേക്ക് സമ്മാനിക്കുകയും ചെയ്തിരിന്നു.
ഇന്നലെ കര്‍ദ്ദിനാളുമാരുടെ സാന്നിധ്യത്തില്‍ ലെയോ പാപ്പ കേക്ക് മുറിച്ചതു കൂടാതെ മറ്റ് ആഘോഷങ്ങള്‍ ഒന്നുമുണ്ടായിരിന്നില്ല. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വലിയ ബാനറുകളുമായാണ് തീർത്ഥാടകർ ത്രികാല ജപപ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയത്. 70 എന്നെഴുതിയ അലങ്കാര ബലൂണുകളുമായി എത്തിയവരും നിരവധിയായിരിന്നു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷ്ണറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡൻ്റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ കുറിച്ചു. ജർമ്മനിയിലെ വിശ്വാസികളുടെയും മെത്രാന്മാരുടെയും പേരിൽ, ആത്മാർത്ഥമായ ആശംസകൾ നേരുകയാണെന്നു ജർമ്മൻ മെത്രാന്‍ സമിതി പ്രസിഡന്റ്, ലിംബർഗിലെ ബിഷപ്പ് ജോർജ്ജ് ബാറ്റ്സിംഗ് പ്രസിദ്ധീകരിച്ച കത്തിൽ പറയുന്നു.
റോമിലെ ഉണ്ണീശോയുടെ നാമധേയത്തിലുള്ള പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്‌ത പെയിൻറിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തിരിന്നു. പാപ്പയ്ക്കു ജന്മദിനാശംസകള്‍ നേരുകയാണെന്നും ഇറ്റാലിയൻ സഭയെ അനുഗമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലെയോ പാപ്പയ്ക്കു നന്ദി അര്‍പ്പിക്കുകയാണെന്നും ഇറ്റാലിയന്‍ മെത്രാന്‍ സമിതി സന്ദേശത്തില്‍ കുറിച്ചു. വിവിധ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളും പാപ്പയ്ക്കു ആശംസ നേര്‍ന്നിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
