News - 2025

അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും

ഫാ. ഡോ. മൈക്കിൾ പുളിക്കൽ സി‌എം‌ഐ 16-09-2025 - Tuesday

ഇന്ത്യയിൽ നിലവിലുള്ള നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്ക് പിന്നിൽ മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്നവരാണ് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത ലോകത്ത് ‘നിർബന്ധിത മതപരിവർത്തനം’ എന്ന കാഴ്ചപ്പാട് തന്നെ വികലമാണ്. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വ്യക്തിക്കുമുള്ള കഴിവുകളെ പരിഹസിക്കുന്നതാണ് ഇതിൽ ഉപയോഗിക്കുന്ന ‘നിർബന്ധിത’ എന്ന പദം. ബലം പ്രയോഗിച്ചോ, പ്രലോഭനങ്ങളിലൂടെയോ യഥാർത്ഥമായ മതമാറ്റം സംഭവ്യമാകുന്നില്ല. കാരണം മതമാറ്റത്തിനുള്ളില്‍ മനമാറ്റമാണ് അടിസ്ഥാനം. മനമാറ്റം ആത്യന്തികമായി ഒരു ആന്തരിക പ്രവർത്തിയാണ്. ബാഹ്യ നിർബന്ധങ്ങൾ ഈ അന്തരീകതയെ നിർണ്ണയിക്കുകയോ നിശ്ചയിക്കുകയോ ചെയുന്നില്ല.

നിർബന്ധിത മതമാറ്റം നിർബന്ധമായും അരുത്..! ‍

കത്തോലിക്കാസഭക്ക് ആധുനിക മുഖം നല്കിയ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണ രേഖകളിൽ ഏറ്റവും പ്രാധാന്യമേറിയതായി പോൾ ആറാമൻ മാർപാപ്പ വിശേഷിപ്പിച്ചതാണ് 1965 ഡിസംബറിൽ പുറപ്പെടുവിച്ച മതസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന പ്രഖ്യാപനം (DIGNITATIS HUMANAE). ഒരു നൂറ്റാണ്ടിനപ്പുറത്തുണ്ടായിരുന്ന നിലപാടിൽ നിന്നും കാതലായ മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു പ്രഖ്യാപനമായിരുന്നു അത്.

നിർബന്ധിത മതപരിവർത്തനം എന്ന ആശയത്തെ നിഷേധിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: “ക്രിസ്തീയ വിശ്വാസം സമാശ്ലേഷിക്കാൻ ഒരുവനെയും അവന്റെ മനസ്സിനെതിരായി നിർബന്ധിച്ചുകൂടാ. കാരണം സ്വഭാവത്താലെ തന്നെ സ്വതന്ത്ര മനസ്സിൽ നിന്ന് ഉദ്ഭൂത്മാകുന്ന ഒന്നാണ് വിശ്വാസപ്രഖ്യാപനം. ... അതുകൊണ്ട് മതകാര്യങ്ങളിൽ മനുഷ്യന്റെ ഭാഗത്തുനിന്നുള്ള എല്ലാത്തരം സമ്മർദ്ദങ്ങളും ഒഴിവാക്കുക എന്നത് വിശ്വാസത്തിന്റെ സ്വഭാവവുമായി യോജിച്ചുപോകുന്ന കാര്യമാണ്.” (DIGNITATIS HUMANAE 10). ക്രിസ്തീയ വിശ്വാസം സ്വീകരിക്കാൻ ആരെയും നിർബന്ധിച്ചുകൂടാ എന്നുള്ളത് ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും കാലടികളെ പിന്തുടരുന്നുള്ള, എന്നും പാലിക്കപ്പെട്ടിട്ടുള്ള സഭയുടെ പഠനമായിട്ടാണ് കൗൺസിൽ വിലയിരുത്തുന്നത്.

കത്തോലിക്കാ സഭ നിർബന്ധിത മതപരിവർത്തനത്തെ അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല, അത്തരം ശ്രമങ്ങളെ ഒരുവന്റെ മതസ്വാതന്ത്ര്യത്തിൽ മേലുള്ള കടന്നുകയറ്റമായി വീക്ഷിക്കുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യത്തെ ആത്യന്തികമായി അംഗീകരിക്കുകയും പൗരാവകാശമായി സ്ഥാപിക്കുകയും ചെയ്യണമെന്ന നിലപാട് സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളോടും കൗൺസിൽ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തെ സമസ്ത മനുഷ്യരുടെയും സമൂഹങ്ങളുടെയും അവകാശമായി അംഗീകരിക്കുകയും ഭരണഘടനയിൽ ഉൾപ്പെടുന്ന നിയമമായി ഉറപ്പിക്കുകയും ചെയ്യേണ്ടത് തന്നെയാണ് എന്ന ശക്തമായ നിലപാടാണ് ഈ പ്രഖ്യാപനത്തിന്റെ കാതൽ (13).

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 160 നമ്പറിൽ സഭയുടെ നിലപാട് വ്യക്തതയോടെ സംഗ്രഹിച്ചിരിക്കുന്നത് കാണാവുന്നതാണ്: “വിശ്വാസം മാനുഷികമാകുന്നതിന്, ‘മനുഷ്യൻ നല്കുന്ന വിശ്വാസത്തിന്റെ പ്രത്യുത്തരം സ്വതന്ത്രമായിരിക്കണം; ഇക്കാരണത്താൽ, സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വിശ്വാസം സ്വീകരിക്കാൻ ആരിലും സമ്മർദ്ദം ചെലുത്താൻ പാടില്ല; പ്രകൃത്യാ തന്നെ വിശ്വാസ പ്രഖ്യാപനം ഒരു സ്വതന്ത്രപ്രവർത്തനമാണ്.”

ഇതാണ് സഭയുടെ നിലപാട് എന്നിരിക്കെ, കത്തോലിക്കാ സഭ നിർബന്ധിത മതപരിവർത്തന നിലപാടുകൾ സ്വീകരിക്കുന്നു എന്ന ചിലരുടെ ആരോപണം വസ്തുതകളെ മനസിലാക്കാതെയും അന്ധമായ വർഗീയ നിലപാടുകൾ പുലർത്തുന്നതിന്നാലും രൂപപ്പെടുന്നതാണ് എന്ന് പറയാതെ വയ്യ. എല്ലാവരോടും സുവിശേഷം പ്രസംഗിക്കുക എന്ന കടമ, വാക്കിലൂടെയും പ്രവർത്തിയിലൂടെയും സഭ ലോകത്തിൽ എല്ലായിടത്തും തുടരുന്നു.

അത് സാമൂഹിക നീതിക്കും ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള നിലപാടുകളാണ്, അഗതികളിലും പരിത്യക്തരിലും നിരക്ഷരരിലും ചൂഷിതരിലും ക്രിസ്തുവിനെ കണ്ടുകൊണ്ടുള്ള നിസ്വാർഥ സേവനങ്ങളാണ്, ജീവസംരക്ഷണത്തിനുള്ള പ്രേഷിതത്വമാണ്, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിക്കായുള്ള ഇടപെടലുകളാണ്. അംഗീകരിക്കാനുള്ള വൈമനസ്യംകൊണ്ടോ, അറിവില്ലായ്മകൊണ്ടോ ഇത്തരം ശ്രമങ്ങളെ മതപരിവർത്തന ശ്രമങ്ങളായി തെറ്റിദ്ധരിക്കുന്നിടത്താണ് വ്യാജ പ്രചാരണങ്ങൾ ഉണ്ടാകുന്നത്.

മതസ്വാതന്ത്ര്യം നിർബന്ധമാണ് ‍

ഏറ്റവും ഒടുവിലായി, സെപ്തംബർ 9 ന് ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷാവകുപ്പുകളോടെ, രാജസ്ഥാൻ നിയമസഭയിലാണ് മതപരിവർത്തന നിരോധന നിയമം (The Rajasthan Prohibition of Unlawful Conversion of Religion Act, 2025) പാസാക്കപ്പെട്ടത്. നിർബന്ധിത മതപരിവർത്തനത്തെ തടയാൻ എന്ന രീതിയിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ നിയമത്തിൽ ഒരു വ്യക്തിക്ക് സ്വതന്ത്രമായി ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയോ അകാരണമായി വൈകിപ്പിക്കുകയോ ചെയ്യപ്പെടാനുള്ള വകുപ്പുകൾ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്.

മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തിയേകുറിച്ച് ആർക്കും പരാതി നൽകാവുന്ന സാഹചര്യങ്ങൾ, അപേക്ഷകന്റെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത്, പൂർവ്വ മതത്തിലേക്കുള്ള മതമാറ്റത്തെ ഈ നിയമത്തിൽ ഉൾപ്പെടുത്താത്തത്, നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് നല്കുന്ന അനാവശ്യവും അനാരോഗ്യകരവുമായ നിയമ പരിരക്ഷ തുടങ്ങിയ കാരണങ്ങളാൽ ഈ നിയമത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്.

ബലം പ്രയോഗിച്ചോ, പ്രലോഭനങ്ങളും വാഗ്ദാനങ്ങളും സമ്മാനങ്ങളും നൽകിയോ, നിയമ വിരുദ്ധ മാർഗങ്ങളിലൂടെയോ മറ്റോ ഒരു വ്യക്തിയേയോ വ്യക്തികളെയോ അവരായിരിക്കുന്ന മതത്തിൽനിന്നും മറ്റൊരു മതത്തിലേക്ക് ചേർക്കുന്നതിനെയാണ് നിർബന്ധിത മതപരിവർത്തനമായി വ്യാഖ്യാനിക്കുന്നത്. വ്യക്തികളുടെ നിസഹായതയും അജ്ഞതയും മുതലെടുക്കുന്ന നിർബന്ധിത മതമാറ്റങ്ങൾ എതിർക്കപ്പെടേണ്ടത് തന്നെയാണ്. എങ്കിലും, ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുള്ള മതപരിവർത്തന നിരോധന നിയമങ്ങളുടെ വകുപ്പുകളിലൂടെ നടപ്പിലാക്കിയിരിക്കുന്നത് ഒരു വ്യക്തിയുടെ പൂർണ്ണ ബോധ്യത്തോടെയും സമ്മതത്തോടെയുമുള്ള മതപരിവർത്തനം പോലും നിഷേധിക്കുന്ന സാഹചര്യങ്ങളാണ്.

അതായത്, നിർബന്ധിത മതപരിവർത്തനം എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടന നല്കിയിട്ടുള്ള മത സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽമേലുള്ള (ആർട്ടിക്കിൾ 25–28), കടന്നുകയറ്റമാണ് പ്രായോഗിക തലങ്ങളിൽ ഇത്തരം നിയമങ്ങളിലൂടെ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷമത വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് ഇത്തരം നിയമങ്ങൾ നിർമിക്കപ്പെടുന്നത് എന്നതാണ് മതപരിവർത്തന നിരോധന നിയമങ്ങൾക്ക് എതിരായുള്ള മുഖ്യ ആരോപണം. അത് ശരിവെക്കുന്ന തരത്തിലാണ് ഇത്തരം സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ സംഭവങ്ങളും. മാത്രമല്ല, തീവ്രഹിന്ദുത്വ സംഘടനകളാൽ നയിക്കപ്പെടുകയോ, നിയന്ത്രിക്കപ്പെടുകയോ അവരോട് വിധേയപ്പെടുകയോ ചെയ്യുന്ന സർക്കാരുകളാണ് മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്നത് എന്നതും ഗൌരവമേറിയ വസ്തുതയാണ്.

രാജസ്ഥാൻ തുറന്നുവിടുന്നത് ഭീതിയുടെ നിയമവിരുദ്ധത ‍

ബലപ്രയോഗം, അനാവശ്യ സ്വാധീനം, പ്രലോഭനം, മതം മാറ്റം മാത്രം ലക്ഷ്യമാക്കിയുള്ള വിവാഹം അല്ലെങ്കിൽ ഏതെങ്കിലും വഞ്ചനാപരമായ മാർഗങ്ങൾ എന്നിവയിലൂടെയുള്ള മതപരിവർത്തനത്തെ നിരോധിക്കാൻ ആണ് രാജസ്ഥാൻ ഈ നിയമം പാസാക്കിയത്. പക്ഷേ, നിയമത്തിലെ വകുപ്പുകൾ എല്ലാം തന്നെ നിർബന്ധിത മതപരിവർത്തനത്തെയല്ല, ഒരുവന്റെ സ്വന്തം തീരുമാനപ്രകാരമുള്ള മതമാറ്റത്തെ പോലും അകാരണമായി നിയന്ത്രിക്കുന്നു.

മതം മാറണമെങ്കിൽ ഏതൊരു വ്യക്തിയും 90 ദിവസങ്ങൾക്ക് മുമ്പും മതപരിവർത്തന പ്രക്രിയയ്ക്ക് കാർമ്മികനാകുന്ന വ്യക്തി രണ്ട് മാസം മുമ്പും ജില്ലാ മജിസ്ട്രേറ്റിനോ ജില്ലാ മജിസ്ട്രേറ്റ് ചുമതലപ്പെടുത്തിയാൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ പോലും ഏഴ് വർഷം മുതൽ പതിന്നാല് വർഷം വരെ നീളുന്ന ജയിൽ ശിക്ഷയ്ക്കും മൂന്നു മുതൽ അഞ്ച് ലക്ഷം വരെ കുറയാത്ത പിഴ ശിക്ഷയ്ക്കും കാരണമായേക്കാം.

മതം മാറ്റത്തിനായുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ അപേക്ഷകന്റെ വിശദമായ വിവരങ്ങൾ പൊതുജനഅറിവിലേക്കായി പ്രസിദ്ധീകരിക്കണം.. മതപരിവർത്തനം സംബന്ധിച്ചുള്ള പരാതികൾ പൊതുജനങ്ങളിൽ ആർക്കും നൽകാനാകും എന്നതിനാൽ പരാതികൾ നല്കാൻ ആരെങ്കിലും ഉണ്ടാകും എന്നതിൽ സംശയമൊന്നും വേണ്ടതില്ല.

പ്രസ്തുത നിയമത്തിന്റെ ഒന്പതാം വകുപ്പ് പ്രകാരം, മുൻപ് പറഞ്ഞ രീതിയിലുള്ള പ്രക്രിയകളിലൂടെ ഒരു വ്യക്തി നിയമപരമായി മതം മാറിയാലും, പ്രസ്തുത വ്യക്തിയുടെ മതമാറ്റം നിയമാനുസൃതമായിരുന്നു എന്ന് പ്രഖ്യാപിക്കപ്പെടണമെങ്കിൽ വീണ്ടും നിയമ വഴികളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. മതം മാറിയതിന് ശേഷം 72 മണിക്കൂറിനുള്ളിൽ ജില്ലാ മജിസ്ട്രേറ്റിന് മുൻപാകെ നിർദ്ദിഷ്ട്ട ഫോമുമായി മതം മാറിയ വ്യക്തി ഹാജരാകുന്നതിൽ തുടങ്ങുന്നു ഈ പ്രക്രിയ. 10 ദിവസങ്ങൾക്കുള്ളിൽ ജില്ലാ മജിസ്ട്രേറ്റിന് മുൻപാകെ വീണ്ടും ഹാജരാകണം. തുടർന്ന് മതം മാറിയ വ്യക്തിയെകുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ഒരിക്കൽകൂടി പരസ്യപ്പെടുത്തുകയും ആർക്കെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ 30 ദിവസത്തേക്ക് അവസരം നല്കുകയും ചെയ്യും.

ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി നല്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത വ്യക്തിയുടെ മതമാറ്റം ജില്ലാ മജിസ്ട്രേറ്റിന് അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. മതമാറ്റം നിരാകരിച്ചാൽ മതമാറ്റത്തോട് ബന്ധപ്പെട്ട എല്ലാവരും ക്രിമിനൽ നടപടികൾക്ക് വിധേയരാക്കപ്പെടും. ഈ നിയമത്തിലെ വകുപ്പുകളിൽപ്പെടുന്ന കുറ്റകൃത്യങ്ങളെല്ലാം തന്നെ ജാമ്യമില്ലാത്തതും (വകുപ്പ് 7) ചില വകുപ്പുകൾ ഇരുപത് വർഷം മുതൽ മരണം വരെ തടവ് ശിക്ഷ വിധിക്കുന്നതുമാണ് (വകുപ്പ് 5.5) എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ഫലത്തിൽ ഈ നിയമത്തിലൂടെ ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കണമെങ്കിൽ അതിനുള്ള കടമ്പകൾ അത്യന്തം ദുഷ്കരമായിരിക്കുമെന്ന് തീർച്ച. മാത്രവുമല്ല, ഈ നിയമം അപേക്ഷകന് നല്കുന്നത് നിയമ പരിരക്ഷയല്ല, ഭീതിയാണ്. മതം മാറ്റത്തിനായുള്ള ഒരാളുടെ അപേക്ഷയും അതിനുള്ള ശ്രമങ്ങളും, പ്രസ്തുത വ്യക്തിയെ ദീർഘകാലം ജയിൽ വാസത്തിലേക്ക് നയിക്കാനുള്ള ഭീതികരമായ സാധ്യതകൂടിയാണ് ഈ നിയമം തുറന്നിടുന്നത്. ഗവർമെന്റ് അന്വേഷണം അപേക്ഷകന് അനുകൂലമാവുകയും പൊതുജനങ്ങളിൽ ആർക്കും എതിർപ്പില്ലാതിരിക്കുകയും ചെയ്‌താൽ മാത്രമേ ഒരാളുടെ മതമാറ്റം സാധ്യമാകൂ. ഒരാളുടെ പൂർണ്ണ സമ്മതപ്രകാരമുള്ള മതപരിവർത്തനം പോലും അധികാരികൾ തീരുമാനിക്കുന്നത് പൗരാവകാശങ്ങളുടെ കടുത്ത നിഷേധമാണ് എന്ന് പറയാതിരിക്കാനാവില്ല.

വേട്ടക്കാരുടെ ആയുധം ‍

മതപരിവർത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനങ്ങളിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവരെ അടിച്ചമർത്താൻ ഈ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഏറ്റവും ഒടുവിൽ ഛത്തിസ്ഘടിൽ രണ്ട് കത്തോലിക്കാ സന്യാസിനിമാരെയും ഒരു ക്രൈസ്തവ യുവാവിനെയും ഹിന്ദുത്വ തീവ്രവാദികളുടെ വ്യാജ ആരോപണങ്ങളെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആരോപിച്ച കുറ്റങ്ങൾ നിർബന്ധിത മതപരിവർത്തനവും മനുഷ്യകടത്തും ആയിരുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ഭരണഘടനാ വിരുദ്ധമായി നിർമ്മിക്കപ്പെടുന്ന നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്ന അവസരങ്ങൾ നിരന്തരമായി സൃഷ്ടിക്കപ്പെടുന്നത് അത്യന്തം ഗൗരവമായി കാണേണ്ട കാര്യമാണ്. രണ്ടാം വത്തിക്കാൻ കൌൺസിലിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ വ്യക്തവും ശക്തവുമായ നിലപാട് പ്രഖ്യാപിച്ച കത്തോലിക്കാ സഭ പോലും ഇവിടെ അകാരണമായി ആക്രമിക്കപ്പെടുന്നു എങ്കിൽ, നിർബന്ധിത മതപരിവർത്തനമല്ല, മതമാണ് വർഗീയ തിമിരം ബാധിച്ചവരുടെ കാതലായ വിഷയമെന്ന് മനസിലാക്കാവുന്നതാണ്. സ്വമേധയാ മറ്റൊരു മതം സ്വീകരിച്ചവരെയും തലമുറകളായി മറ്റൊരു മത വിശ്വാസത്തിൽ കഴിയുന്നവരെയും നിർബന്ധിച്ചും ഊരുവിലക്കിയുമൊക്കെ “ഘർവാപ്പസി” നടത്തുന്നത് നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിൽ ഉൾപ്പെടുത്താത്തതുകൊണ്ട് തന്നെ ഇത്തരം നിയമങ്ങൾ വർഗീയ ലക്ഷ്യങ്ങളോടെ നിർമ്മിക്കപ്പെട്ടതാണ് എന്നത് വ്യക്തമാണ്.

നിർബന്ധിത മതപരിവർത്തനമെന്ന പുകമറ സൃഷ്ടിച്ച് പൗരൻമാർക്ക് ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടാനിടയാകരുത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കുന്ന മതം പ്രഘോഷിക്കാനും പ്രചരിപ്പിക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നതും, വ്യക്തികളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ളതുമായ നിയമങ്ങളാണ് ഇനി ഇവിടെ ഉണ്ടാകേണ്ടത്. വർഗീയതയുടെ അണുബാധയേറ്റ് തളർന്നു കിടക്കാനുള്ളതല്ല നമ്മുടെ ഭരണഘടന. മതസ്വാതന്ത്ര്യം എടുത്തുമാറ്റാൻ തന്ത്രങ്ങൾ മെനയുന്നവർക്ക് വ്യാഖ്യാനിക്കാനുള്ളതുമല്ല നമ്മുടെ ഭരണഘടന.

(ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ സി‌എം‌ഐ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്)

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »