News - 2025

ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ ലോകം കണ്ണടയ്ക്കുന്നു: യുഎന്നില്‍ വത്തിക്കാന്റെ പ്രതിനിധി

പ്രവാചകശബ്ദം 01-10-2025 - Wednesday

വത്തിക്കാന്‍ സിറ്റി: സമീപ വർഷങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലും അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കുകയാണെന്നും ഇത് അന്ത്യന്തം അപലപനീയമാണെന്നും യുഎന്നില്‍ വത്തിക്കാന്റെ അന്താരാഷ്ട്ര വിഭാഗ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലാഘര്‍. കഴിഞ്ഞ തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ് ഈ പരാമര്‍ശം. ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ പ്രതിനിധി അന്താരാഷ്ട്ര രാജ്യങ്ങളുടെ പ്രതിനിധികളുടെ മുന്നില്‍ ശക്തമായി സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്.

ലോകമെമ്പാടും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന വിശ്വാസ വിഭാഗം ക്രിസ്ത്യാനികളാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും അന്താരാഷ്ട്ര സമൂഹം അവരുടെ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ശാരീരിക പീഡനം, തടവ്, നിർബന്ധിത നാടുകടത്തൽ, രക്തസാക്ഷിത്വം എന്നിവയുൾപ്പെടെയുള്ള കഠിനമായ പീഡനങ്ങൾക്ക് വിധേയരാകുന്നു. 360 ദശലക്ഷത്തിലധികം ക്രൈസ്തവര്‍ ഉയർന്ന തോതിലുള്ള പീഡനമോ വിവേചനമോ അനുഭവിക്കുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും വത്തിക്കാന്റെ ഉന്നത നയതന്ത്രജ്ഞൻ കൂടിയായ മോൺസിഞ്ഞോർ പോൾ റിച്ചാർഡ് അഭിപ്രായപ്പെട്ടു.

സമീപ വർഷങ്ങളിൽ പള്ളികൾക്കും ഭവനങ്ങള്‍ക്കും സമൂഹങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ആർച്ച് ബിഷപ്പ് നടത്തിയ പ്രസംഗത്തിൽ, ഗർഭഛിദ്രം, ദയാവധം തുടങ്ങിയ തിന്മകളെ ചൂണ്ടിക്കാട്ടിയും ജീവൻ സംരക്ഷിക്കുന്നതിന് ആഹ്വാനം നല്‍കിയും പ്രസ്താവന നടത്തിയിരിന്നു. "മരണ സംസ്കാരം" എന്നാണ് ഇത്തരം പ്രവണതകളെ അദ്ദേഹം വിശേഷിപ്പിച്ചത്. ജീവൻ സംരക്ഷിക്കുന്നതിനും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കഴിയുന്നവരെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »