News
തിരുപിറവി ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടരുന്നു; ക്രൈസ്തവ സംഘം സന്ദര്‍ശനം നടത്തി
പ്രവാചകശബ്ദം 18-02-2026 - Wednesday
ബെത്ലഹേം: യേശുവിന്റെ ജനന സ്ഥലം സ്ഥിതി ചെയ്യുന്ന വെസ്റ്റ് ബാങ്കിലെ തിരുപിറവി ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി ക്രൈസ്തവ സംഘം സന്ദര്‍ശനം നടത്തി. വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതലയുള്ള ഫ്രാന്‍സിസ്കന്‍ സന്യാസ സമൂഹാംഗമായ ഫാ. ഫ്രാൻസെസ്കോ എൽപോ, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമൻ എന്നിവർ ഉള്‍പ്പെടെയുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
വിശുദ്ധ നാടിനെ സംരക്ഷിക്കുന്ന ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക, അർമേനിയൻ അപ്പസ്തോലിക് സഭകളുടെ സഹകരണത്തിന്റെ അടയാളമാണിതെന്നും ഏറെ പ്രധാനപ്പെട്ട പൈതൃക സ്ഥലം അതിന്റെ യഥാർത്ഥ മഹത്വത്തിലേക്ക് പുനഃസ്ഥാപിക്കാൻ ഒരുമിച്ച് പ്രതിജ്ഞാബദ്ധമാണെന്നും സഭാനേതാക്കള്‍ പ്രസ്താവിച്ചു. പലസ്തീൻ നാഷണൽ അതോറിറ്റി പ്രസിഡൻസിയുടെ ഉത്തരവ് പ്രകാരമാണ് ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന തിരുപിറവി ദേവാലയത്തില്‍ അടുത്തിടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
അടുത്ത ക്രിസ്തുമസിന് മുന്‍പ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2026 അവസാനം വരെ പദ്ധതി തുടരും. പരമ്പരാഗതമായി യേശുവിന്റെ ജനനസ്ഥലത്തെ അടയാളപ്പെടുത്തുന്ന ദേവാലയത്തില്‍ രേഖപ്പെടുത്തിയ വെള്ളി നക്ഷത്രമായ ബലിപീഠത്തിനും പുൽത്തൊട്ടിക്കും പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് സഭാനേതൃത്വം വ്യക്തമാക്കി. അതേസമയം പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കിടെ ചില മാർബിൾ സ്ലാബുകൾ നീക്കം ചെയ്തപ്പോള്‍ അപ്രതീക്ഷിതമായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും പുരാതന മൊസൈക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഇത് കൂടുതൽ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വിധേയമാക്കും.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















