News

ഈജിപ്തിൽ 191 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി ഔദ്യോഗിക അനുമതി

പ്രവാചകശബ്ദം 11-05-2026 - Monday

കെയ്‌റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തിൽ 191 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി ഔദ്യോഗിക അനുമതി നല്‍കുവാന്‍ ഭരണകൂടത്തിന്റെ തീരുമാനം. ക്രൈസ്തവ ദേവാലയങ്ങളുടെയും അനുബന്ധ സേവന കെട്ടിടങ്ങളുടെയും പദവി നിയമവിധേയമാക്കുന്നതിന് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്‌ബൗലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭവന, ഊര്‍ജ്ജ, നഗര സാമൂഹ്യ വകുപ്പ് മന്ത്രി റാൻഡ എൽ-മെൻഷാവിയും നിരവധി മന്ത്രാലയങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

നിയമവിധേയമാക്കാൻ അപേക്ഷിച്ച ദേവാലയങ്ങളുടെ അവസ്ഥ സംബന്ധിച്ച് കഴിഞ്ഞ യോഗത്തിനുശേഷം നടത്തിയ പരിശോധനകളുടെ ഫലങ്ങൾ കമ്മിറ്റി അവലോകനം ചെയ്തതായി മന്ത്രി സഭയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് എൽ-ഹോംസാനി പറഞ്ഞു. യോഗത്തിൽ, 191 പള്ളികളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിയമവിധേയമാക്കലിന് കമ്മിറ്റി അംഗീകാരം നൽകി. അതേസമയം കമ്മിറ്റി പ്രവർത്തനം ആരംഭിച്ചതിനുശേഷം നിയമവിധേയമാക്കിയ പള്ളികളുടെയും കെട്ടിടങ്ങളുടെയും ആകെ എണ്ണം 3,804 ആയി ഉയർന്നു.

2016 ഓഗസ്റ്റ് 30നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തിയത്. സർക്കാർ അനുമതിയില്ലാതെ നിർമിച്ച ക്രിസ്ത്യൻ ആരാധനാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങൾക്കും നിയമപരമായ അനുമതി നൽകാൻ 2016-ല്‍ പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചിരിന്നു. ഇതിന്‍ പ്രകാരമാണ് വിവിധ പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അംഗീകാരവും അനുമതിയും നല്‍കുന്നത്. അംഗീകാരം ലഭിച്ച ദേവാലയങ്ങളില്‍ ഭൂരിഭാഗവും പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »