News

വിശുദ്ധ മദര്‍ തെരേസയുടെ കല്ലറയ്ക്കരികെ പ്രാര്‍ത്ഥിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

പ്രവാചകശബ്ദം 23-05-2026 - Saturday

കൊൽക്കത്ത: ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊൽക്കത്തയിൽ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ് സന്ദർശിച്ചു. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യ ഇടമായി ഇന്ന് രാവിലെ കൊൽക്കത്തയിൽ എത്തിയ റൂബിയോയെയും സംഘത്തെയും, കൊല്‍ക്കത്ത വിമാനത്താവളത്തിൽ യുഎസ് അംബാസഡർ സെർജിയോ ഗോർ സ്വീകരിച്ചു.

വൈകാതെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം സന്ദർശിച്ച അദ്ദേഹം സന്യാസിനികളുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ മദര്‍ തെരേസയുടെ മൃതശരീരം സംസ്കരിച്ചിരിക്കുന്ന കല്ലറയ്ക്കരികെ പ്രാര്‍ത്ഥിക്കുവാനും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സമയം കണ്ടെത്തി. സന്യസ്തരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടും മദർ ഹൗസില്‍ സംസാരിച്ചും ഒരു മണിക്കൂർ ചെലവഴിച്ച ശേഷമാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയമായ നിർമ്മല ശിശു ഭവനില്‍ അമേരിക്കന്‍ ഉന്നത സംഘം സന്ദർശനം നടത്തിയത്.

സന്ദർശനത്തിനുശേഷം സംസാരിച്ച റൂബിയോ, മദർ തെരേസയുടെ പ്രവർത്തനങ്ങളുടെ സ്വാധീനത്തെയും മിഷ്ണറീസ് ഓഫ് ചാരിറ്റി ഇന്നും വഹിക്കുന്ന നിസ്തുലമായ പങ്കിനെയും അനുസ്മരിച്ചു. മദർ തെരേസ കാരുണ്യത്തിന്റെയും സേവനത്തിന്റെയും ഒരു വലിയ പാരമ്പര്യം അവശേഷിപ്പിച്ചുവെന്നും ഇന്ന് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്ദർശിക്കാനും ആവശ്യമുള്ളവരെ സഹായിക്കുന്ന അവരുടെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചു.



മദര്‍ തെരേസയെ അവഹേളിച്ചു നിരവധി തവണ പ്രസ്താവന നടത്തിയ കേന്ദ്രം ഭരിക്കുന്ന സംഘപരിവാറിനുള്ള ശക്തമായ താക്കീതായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനത്തെ പൊതുവേ വിലയിരുത്തുന്നത്. കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ യുഎസ്-ഇന്ത്യ പങ്കാളിത്തം ശക്തമായ നയങ്ങളിൽ മാത്രമല്ല, പങ്കിട്ട മൂല്യങ്ങളിലും അതിർത്തികൾക്കപ്പുറമുള്ള നിസ്വാർത്ഥ സേവനത്തിന്റെ മനോഭാവത്തിലും അധിഷ്ഠിതമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണെന്നു ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ എക്സില്‍ പങ്കുവെച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »