News - 2025

പ്രാര്‍ത്ഥനയുടെ അത്ഭുതം എന്താെണന്ന് മനസിലാക്കിയവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ; കത്തോലിക്ക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഏഴു പേര്‍ കൂടി ഉയര്‍ത്തപ്പെട്ടു

സ്വന്തം ലേഖകന്‍ 17-10-2016 - Monday

വത്തിക്കാന്‍: പ്രാര്‍ത്ഥനയുടെ അത്ഭുതം എന്താണെന്ന് മനസിലാക്കിയവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഏഴു പേരെ കൂടി ഉയര്‍ത്തിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ പ്രാര്‍ത്ഥനയെ സംബന്ധച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എണ്‍പതിനായിരത്തില്‍ അധികം വിശ്വാസികള്‍ ചടങ്ങുകള്‍ നേരില്‍ കാണുന്നതിനായി വത്തിക്കാനില്‍ എത്തിയിരുന്നു.

സലോമോന്‍ ലെക്‌ലെര്‍ക്ക്, മെക്‌സിക്കോയില്‍ രക്തസാക്ഷിയായ ജോസ് സാഞ്ചസ് ഡെല്‍ റിയോ, സ്പാനിഷ് ബിഷപ്പായ മാനുവേല്‍ ഗോണ്‍സാല്‍വസ് ഗാര്‍സിയ, ഇറ്റാലിയന്‍ വൈദികരായ ലുഡോവിക്കോ പവോനി, അല്‍ഫോണ്‍സോ മരികോ ഫുസ്‌കോ, ഫ്രഞ്ച് കന്യാസ്ത്രീയായ എലിസബത്ത് ഡീ ലാ ട്രിനൈറ്റ്, അര്‍ജന്റീനിയന്‍ വൈദികന്‍ ജോസ് ഗബ്രിയേല്‍ ഡെല്‍ റോസാരിയോ ബ്രോച്ചീറോ എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ നിന്നും വിശുദ്ധരുടെ ഗണത്തിലേക്ക് മാര്‍പാപ്പ ഉയര്‍ത്തിയത്. ലോകമെമ്പാടുമുള്ള കത്തോലിക്ക സഭയില്‍ ഇനിമുതല്‍ ഇവര്‍ വണക്കത്തിന് യോഗ്യരാണെന്നും പാപ്പ പ്രഖ്യാപിച്ചു.

"പ്രാര്‍ത്ഥനയുടെ അത്ഭുതത്തെ ശരിയായി മനസിലാക്കിയവരായിരുന്നു വിശുദ്ധരെല്ലാം. തങ്ങളുടെ ജീവിതത്തിലെ ക്ലേശകരമായ എല്ലാ സഹചര്യങ്ങളേയും അവര്‍ പ്രാര്‍ത്ഥനയിലൂടെ നേരിട്ടു. പരിശുദ്ധാത്മ ശക്തിയാണ് ക്ലേശങ്ങളിലൂടെ കടന്നപ്പോഴും അവര്‍ക്ക് കൂട്ടായിരുന്നത്. ജീവിതങ്ങളില്‍ ദൈവം വിജയം നല്‍കിയ മനുഷ്യരാണ് ഇവര്‍. ഇപ്പോള്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഏഴു പേരും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളായി നിലകൊള്ളുന്നു". മാര്‍പാപ്പ പറഞ്ഞു.

പുറപ്പാട് പുസ്തകത്തില്‍ അമാലേക്യര്‍ യിസ്രായേല്‍ ജനത്തോട് യുദ്ധം ചെയ്യുമ്പോള്‍, മോശ മലമുകളില്‍ കയറി പ്രാര്‍ത്ഥിച്ചതിനെ കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ദൈവം നല്‍കിയ വടി പിടിച്ച് കരങ്ങള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി മോശ പ്രാര്‍ത്ഥിച്ചപ്പോള്‍ യിസ്രായേല്‍ വിജയിച്ച സംഭവം പിതാവ് വീണ്ടും പ്രാര്‍ത്ഥനയുടെ ശക്തിയെ പരാമര്‍ശിക്കുന്നതിനായി ഓര്‍മ്മിപ്പിച്ചു.

"നമ്മുടെ കരങ്ങള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമുക്ക് മറുപടി നല്‍കും. മറുപടി വേഗത്തില്‍ ലഭിക്കുന്നില്ലെങ്കില്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയ കരങ്ങളെ തളരാതെ കാത്തുകൊള്ളണമേ എന്നാണ്. മോശ യിസ്രായേല്‍ ജനതയുടെ വിജയത്തിനായിട്ടാണ് പ്രാര്‍ത്ഥിക്കുന്നത്. സ്വന്തം കാര്യത്തിനായിട്ടല്ല. നാം സമാധാനമായി കഴിയുമ്പോള്‍ തന്നെ, മറ്റുള്ളവര്‍ക്കായി നിര്‍സ്വാര്‍ഥമായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കണം. സമാധാവും ശാന്തിയും പുലരുവാന്‍ വേണ്ടി നാം ദൈവത്തോട് യാചിക്കണം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ദാരിദ്രത്തിനെതിരെയുള്ള ദിനമായ ഇന്ന് (ഒക്ടോബര്‍-17) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങനെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പ പ്രത്യേകം ആഹ്വാനം ചെയ്തു. ദരിദ്രം മൂലം പലരും കൊല്ലപ്പെടുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണെന്നും, അതിനാല്‍ തന്നെ ദാരിദ്രത്തെ തുടച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സാമൂഹികമായും, സാമ്പത്തികമായും ഒരോ വിശ്വാസികളും പങ്കുചേരണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


Related Articles »