India - 2025

നവതിയിലെത്തിയ പ്രഫ. എം.കെ. സാനുവിന് വലിയ ഇടയന്റെ ആദരം

സ്വന്തം ലേഖകന്‍ 28-10-2016 - Friday

കൊച്ചി: നവതിയിലേക്കു പ്രവേശിച്ച പ്രഫ.എം.കെ. സാനുവിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും സഹായമെത്രാന്മാരുടെയും ആദരം. 28നു വൈകുന്നേരം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തിയ പ്രഫ. സാനുവിനെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചു. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ബൊക്കെ നല്‍കി.

സാംസ്‌കാരിക, മാനവിക മൂല്യങ്ങള്‍ക്കായി ചിന്തകളെയും അക്ഷരങ്ങളെയും ഉപയോഗപ്പെടുത്തിയ മഹദ്‌വ്യക്തിത്വമാണു പ്രഫ.എം.കെ. സാനുവെന്നു കര്‍ദിനാള്‍ പറഞ്ഞു. സാനുമാഷ് എന്ന് ഓരോ മലയാളിയും നിറഞ്ഞ സന്തോഷത്തോടെയും സ്‌നേഹത്തോടെയും വിളിക്കുമ്പോള്‍, അഭിമാനത്തോടെ ചൂണ്ടിക്കാട്ടാനാവുന്ന ഒരു നല്ല അധ്യാപകനെയാണ് അതിലൂടെ ആദരവറിയിക്കുന്നത്.

ആഴത്തിലുള്ള അറിവും അനുപമമായ ഭാഷാവൈദഗ്ധ്യവും പണ്ഡിതോചിതമായ പ്രഭാഷണമികവും സാനുമാഷിനെ കേരളത്തിന്റെ മുഴുവന്‍ അഭിമാനവ്യക്തിത്വമാക്കുന്നു. ഭാഷയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. ചാവറയച്ചന്‍ ഉള്‍പ്പടെ മഹാരഥന്മാരുടെ ജീവിതങ്ങളെ മലയാളത്തിനു പരിചയപ്പെടുത്താന്‍ പ്രഫ. സാനു പ്രകടിപ്പിച്ച പ്രത്യേക താത്പര്യം ശ്രദ്ധേയമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

ക്രിസ്തുവിന്റെ സന്ദേശങ്ങളോടും ക്രൈസ്തവസഭകളുടെ സേവനപ്രവര്‍ത്തനങ്ങളോടും എന്നും ആദരവു പുലര്‍ത്തിയിട്ടുള്ള തനിക്ക് സഭാനേതൃത്വം നല്‍കിയ ഹൃദ്യമായ സ്വീകരണം അതീവ സന്തോഷകരമാണെന്ന് പ്രഫ.എം.കെ. സാനു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ബുദ്ധനും ക്രിസ്തുവും തന്റെ ചിന്തകളിലും പഠനങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മനുഷ്യന്റെ നന്മയും സ്‌നേഹവും കാരുണ്യവും ഉയര്‍ത്തിപ്പിടിക്കാനുള്ള സഭയുടെ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്.

അധ്യാപനം തൊഴില്‍ എന്നതിനേക്കാള്‍ ഉപരി നല്ല സമൂഹത്തെ രൂപപ്പെടുത്താന്‍ വേണ്ടിയുള്ള കര്‍മമാണ്. ബലഹീനതകളുണ്ടെങ്കിലും അധ്യാപകന്‍ ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ വാചാലനാകുന്നത് മൂല്യാധിഷ്ടിതമായ സമൂഹത്തിനു വേണ്ടിക്കൂടിയാവണം. കുട്ടികള്‍ക്കുള്ളിലുള്ള നന്മകളെ പ്രചോദിപ്പിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കണം. അതിലൂടെ സമൂഹത്തില്‍ ഇനിയും വലിയ നന്മകള്‍ വിടരേണ്ടതുണ്ടെന്നും പ്രഫ. സാനു പറഞ്ഞു.

നവതിയോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയ കേക്ക് പ്രഫ. സാനു മുറിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ഒരുക്കിയ അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുത്തു. അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട്, ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, കൂരിയയിലെ വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.