News - 2025

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയിലെ കണ്ടെത്തി നശിപ്പിക്കുവാനുള്ള സര്‍ക്കാര്‍ നടപടിക്ക് എതിരെ യുകെയില്‍ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ 03-11-2016 - Thursday

ലണ്ടന്‍: ഡൗണ്‍ സിന്‍ഡ്രോം രോഗം ബാധിച്ച ഗര്‍ഭസ്ഥ ശിശുക്കളെ പരിശോധനയിലൂടെ മുന്‍കൂട്ടി കണ്ടെത്തിയശേഷം, ഗര്‍ഭം അലസിപ്പിക്കുവാനുള്ള യുകെയിലെ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം വിവാദത്തിലേക്ക്. തീരുമാനത്തെ എതിര്‍ത്ത് 300-ല്‍ അധികം ഡോക്ടറുമാര്‍ രംഗത്തുവന്നുകഴിഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് എത്തി. NIPT എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന 'നോണ്‍ ഇന്‍വാസീവ് പ്രിനേറ്റല്‍ ടെസ്റ്റിംഗ്' എന്ന പരിശോധന ഗര്‍ഭിണികള്‍ നടത്തണമെന്ന തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്.

99 ശതമാനം കൃത്യതയോടെ ഗര്‍ഭസ്ഥശിശുവിന് ഡൗണ്‍ സിന്‍ഡ്രേം രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യം NIPT പരിശോധന നടത്തുന്നതിലൂടെ സ്ഥിരീകരിക്കുവാന്‍ സാധിക്കും. ഡൗന്‍ സിന്‍ഡ്രോം രോഗം ബാധിച്ച കുട്ടികള്‍ക്കു വേണ്ടി ഭീമമായ തുക വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുമെന്ന കാരണം മുന്‍നിര്‍ത്തി ഇത്തരം കുട്ടികളെ ഗര്‍ഭാവസ്ഥയില്‍ തന്നെ നശിപ്പിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുട്ടികള്‍ ജനിക്കുന്നതിനു മുമ്പ് നടത്തുന്ന ഇത്തരമൊരു പരിശോധന ഏറെ സാമ്പത്തിക ലാഭം സമൂഹത്തിന് ഉണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

ഒരു വ്യക്തി സമൂഹത്തിന് സാമ്പത്തികമായി എന്തു നേട്ടം നേടി നല്‍കുമെന്ന കാര്യത്തെ മാത്രം ആശ്രയിച്ചുള്ള സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് യോജിക്കുവാന്‍ സാധിക്കില്ലെന്ന് 300-ല്‍ അധികം ഡോക്ടറുമാര്‍ ഒപ്പിട്ട പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്ന ആവശ്യമാണ് 'ദ റോയല്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റസ്' എന്ന കമ്മിറ്റിക്കു നല്‍കിയ കത്തിലൂടെ ഡോക്ടറുമാര്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് മുഴുവന്‍ നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗവുമായി ജനിക്കുന്ന കുട്ടികളുടെ തലമുറയെ പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്നും ഡോക്ടറുമാര്‍ ചൂണ്ടികാണിക്കുന്നു.

പരിശോധനയുടെ ഫലം സ്ത്രീകളെ അറിയിച്ച ശേഷം കുട്ടി ജനിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പെരുപ്പിച്ച് കാണിച്ച്, മാനസികവും, വൈകാരികവുമായ തലങ്ങളില്‍ സ്ത്രീകളെ പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഡോക്ടറുമാര്‍ വാദിക്കുന്നു. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച നിരവധി കുട്ടികളും, മുതിര്‍ന്നവരും സമൂഹത്തില്‍ ഇന്നും ജീവിക്കുന്നു. പ്രത്യേക പരിശീലനത്തിലൂടെ അവര്‍ തങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്തി ഫലകരമായ രീതിയില്‍ തന്നെയാണ് സമൂഹത്തില്‍ വസിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ തീരുമാനം തികച്ചും തെറ്റായ സന്ദേശമാണ് രോഗബാധിതരായ ആളുകള്‍ക്ക് നല്‍കുന്നതെന്നും ഡോക്ടറുമാര്‍ പറയുന്നു. സമൂഹത്തിന് ഒരു ഭാരമാണ് തങ്ങളെന്ന ചിന്ത ഇത്തരക്കാരില്‍ ജനിപ്പിക്കുവാന്‍ പുതിയ തീരുമാനം കാരണമാകുമെന്നും ഡോക്ടറുമാര്‍ ചൂണ്ടികാണിക്കുന്നു.

വൈകല്യമുള്ള രോഗികളെ ചികിത്സിക്കുന്നതിലെ മികവിന് പുരസ്‌കാരം കരസ്ഥമാക്കി ഗ്വേന്‍ മൗള്‍സ്റ്റര്‍ എന്ന നഴ്‌സ് സര്‍ക്കാര്‍ തീരുമാനത്തിലുള്ള തന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമൂഹത്തിലെ വൈകല്യങ്ങളില്ലാത്ത ആളുകള്‍ തങ്ങളുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനെ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച രോഗികള്‍ ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് അവര്‍ പറഞ്ഞു. വ്യത്യസ്ഥമായ കഴിവുകളോടും ഭിന്നശേഷിയോടും കൂടി ജനിക്കുന്നവര്‍ക്ക് ജീവിക്കുവാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്നും അവര്‍ ചൂണ്ടി കാണിക്കുന്നു.

'ദ റോയല്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റസ്' NIPT പരിശോധനയെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാമ്പത്തിക ലാഭം കണക്കിലാക്കുമ്പോള്‍ ഇത്തരമൊരു പരിശോധനയിലെ ഫലത്തിലൂടെ എടുക്കുന്ന മുന്‍കരുതല്‍ വലിയ ഗുണം ചെയ്യുമെന്നാണ് അവര്‍ വാദിക്കുന്നത്. ഡോക്ടര്‍ ഹെലന്‍ മക്ഗാരിയും, പ്രശസ്ത ഹാസ്യനടിയായ സാലി ഫിലിപ്പ്‌സും ഉള്‍പ്പെടെ നിരവധി പേര്‍ സംഘടനയുടെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. ഡോക്ടര്‍ ഹെലനും, സാലി ഫിലിപ്പ്‌സിനും ഡൗണ്‍ സിന്‍ഡ്രോം രോഗം ബാധിച്ച കുട്ടികളുണ്ട്.

ഒരു മനുഷ്യജീവന്റെ വിലയെ സാമ്പത്തിക നേട്ടവുമായി മാത്രം എങ്ങനെ താരതമ്യം ചെയ്യുവാന്‍ കഴിയുമെന്നാണ് ഡോക്ടര്‍ ഹെലന ചോദിക്കുന്നത്. ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളേണ്ട സംഘടനകള്‍ അതിനെതിരെ തിരിയുന്നത് ഭയം ഉളവാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അവര്‍ പറഞ്ഞു. വൈകല്യം ബാധിക്കാത്ത വ്യക്തികളെല്ലാവരും സമൂഹത്തിന് സാമ്പത്തിക നേട്ടം ഉണ്ടാക്കി നല്‍കുന്നവരാണോ എന്നതാണ് സാലി ഫിലിപ്പ്‌സ് ചോദിക്കുന്ന പ്രസക്തമായ ചോദ്യം. സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നവരെ എല്ലാം കൊന്നുകളയുവാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുമോ എന്നും അവര്‍ ചോദിച്ചു. പുതിയ സര്‍ക്കാര്‍ തീരുമാനത്തോടുള്ള തന്റെ ശക്തമായ പ്രതിഷേധം അവര്‍ രേഖപ്പെടുത്തി.

29 എംപിമാര്‍ സര്‍ക്കാര്‍ പുതിയ തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ട പ്രത്യേക പ്രമേയം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുവാനിരിക്കുകയാണ്. മാതാപിതാക്കള്‍ക്ക് വൈകല്യമുള്ള ഒരു കുഞ്ഞിനെ ആവശ്യമുണ്ടോ എന്ന തീരുമാനം കൈക്കൊള്ളുവാനുള്ള ഒരു അവസരം മാത്രാണ് NIPT പരിശോധന നല്‍കുന്നതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പദ്ധിതിക്കെതിരെ 'ഡോണ്ട് സക്രീന്‍ അസ് ഔട്ട്' എന്ന പേരില്‍ പ്രത്യേക ക്യാംമ്പയ്‌നും ആരംഭിച്ചിട്ടുണ്ട്.


Related Articles »