
പൊൻകുന്നം: വിശുദ്ധ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ സഭ അംഗീകരിച്ച അത്ഭുത സൗഖ്യം സ്വീകരിച്ച പൊൻകുന്നം അത്തിയാലിൽ തോമസ് ഏബ്രഹാം (കുഞ്ഞേട്ടൻ–82) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.
ഇരുപാദങ്ങളും വളഞ്ഞ് നടക്കാൻ കഴിയാത്ത അവസ്‌ഥയിലാണ് കുഞ്ഞേട്ടന്‍ ജനിച്ചത്. കുഞ്ഞിന്റെ അംഗവൈകല്യം ഭേദമാക്കാൻ മാതാപിതാക്കൾ നിരവധി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കൗമാരപ്രായത്തിലാണ് കുടുംബത്തെയും നാട്ടുകാരെയും അമ്പരിപ്പിച്ച് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥത്താല്‍ അദ്ദേഹത്തിന് രോഗസൌഖ്യം ഉണ്ടായത്. കുഞ്ഞേട്ടന്റെ ജീവിതത്തിൽ അൽഫോൻസാമ്മ വഴി ദൈവം നടത്തിയ അത്ഭുതം അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി ഉയർത്താനുള്ള ഒരു മാനദണ്ഡമായി കത്തോലിക്കാ സഭ അംഗീകരിച്ചു.
കുഞ്ഞേട്ടന്റെ സംസ്കാരം ഇന്നു വൈകിട്ട് മൂന്ന്‍ മണിക്ക് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ പള്ളിയിൽ വെച്ചു നടക്കും. മരണത്തെത്തുടർന്ന് തോമസിന്റെ ഇരുകണ്ണുകളും ദാനം ചെയ്തു. അവ ഇനി രണ്ടു പേർക്കു കാഴ്ചയേകും.