
ചങ്ങനാശേരി: കരുണയുടെ വര്‍ഷം ഈ ഞായറാഴ്ച സമാപിക്കാനിരിക്കെ, നേത്രദാനത്തിന് സന്നദ്ധരായി കൊണ്ട് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും അതിരൂപതയിലെ വൈദികരും. ബംഗളൂരുവിൽ സ്‌ഥാപിതമായ പ്രോജക്ട് വിഷന്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുമായി കൈകോർത്തുള്ള 'ഷെയർ വിഷൻ' എന്ന പദ്ധതിയിലേക്കാണ് നേത്രദാന സമ്മതപത്രം രൂപതാ കൈമാറിയത്.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ മാനേജരും വികാരി ജനറാളുമായ മോൺ. ജോസഫ് മുണ്ടകത്തിലിനു നേത്രദാന സമ്മതപത്രം കൈമാറി നേത്രദാന സംരംഭം ആർച്ച് ബിഷപ്പ് ഉദ്ഘാടനംചെയ്തു. സമ്മേളനത്തിൽ അതിരൂപതയിലെ 350 വൈദികർ പങ്കെടുത്തു സമ്മതപത്രം നൽകി. കേരളം മുഴുവൻ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന ഷെയർ വിഷൻ പ്രോജക്ടിനും സമ്മേളനത്തിൽ ബിഷപ്പ് തുടക്കമിട്ടു.
കാരുണ്യത്തിന്റെ മനോഹരമായ പ്രതീകമാണ് നേത്രദാനമെന്നും കേരളം മുഴുവൻ ഇതു വ്യാപിക്കണമെന്നും ഉദ്ഘാടനം നിർവഹിച്ചു മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. സഭയും സ്‌ഥാപനങ്ങളും ഈ ദൗത്യം ഏറ്റെടുത്തു വിജയിപ്പിക്കാൻ തയാറാകണം. 2015ൽ 2,40,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടങ്കിലും 633 പേർ മാത്രമാണു നേത്രദാനത്തിനു തയാറായതെന്നു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രോജക്ട് വിഷൻ ഡയറക്ടർ ഫാ.ജോർജ് കണ്ണന്താനം ചൂണ്ടിക്കാട്ടി. 30 ലക്ഷത്തോളം കാഴ്ചവൈകല്യമുള്ളവരാണ് ഇന്ത്യയിൽ ജീവിക്കുന്നത്.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകി. ആശുപത്രി ഡയറക്ടർ ഫാ.തോമസ് മംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജെയിംസ് പി. കുന്നത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ.തോമസ് സഖറിയ, പബ്ലിക് റിലേഷൻ മാനേജർ പോൾ മാത്യു എന്നിവർ പ്രസംഗിച്ചു.