India - 2025

കുടുംബത്തിന്റെ സുവിശേഷം നിരന്തരമായി പ്രഘോഷിക്കുവാൻ സഭ മുന്നിട്ടിറങ്ങണം: മാർ ആൻഡ്രൂസ് താഴത്ത്

സ്വന്തം ലേഖകന്‍ 01-12-2016 - Thursday

കൊളംബോ: കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അജപാലനപരമായ കരുണയോടും കരുതലോടുംകൂടി പരിഹരിക്കാൻ അജപാലകരുടെയും സമർപ്പിതരുടെയും വിശ്വാസികളുടെയും കൂട്ടായ പരിശ്രമം വേണമെന്ന്‍ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഏഷ്യയിലെ മെത്രാന്മാരുടെ പതിനൊന്നാമതു പ്ലീനറി സമ്മേളനത്തിൽ സീറോ മലബാർ സഭയെ പ്രതിനിധീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

"കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അജപാലനപരമായ കരുണയോടും കരുതലോടുംകൂടി പരിഹരിക്കാൻ അജപാലകരുടെയും സമർപ്പിതരുടെയും വിശ്വാസികളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. വിവാഹമോചനം, സ്വവർഗ വിവാഹം, വിവാഹത്തിനു മുമ്പുള്ള സഹവാസം, ഗർഭഛിദ്രം തുടങ്ങിയവ ചെറുക്കപ്പെടേണ്ടതു തന്നെ. വെല്ലുവിളികളെ നേരിടാൻ ഫലപ്രദമായ ഒരു വിശ്വാസ പരിശീലനരീതി ആവശ്യമാണ്".

"വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാപിതാക്കന്മാരുടെയും പ്രബോധനങ്ങളെ അടിസ്‌ഥാനമാക്കിയുള്ള കുടുംബത്തിന്റെ സുവിശേഷം നിരന്തരമായി പ്രഘോഷിക്കുവാൻ സഭ മുന്നിട്ടിറങ്ങണം. ഇതിനു കുടുംബ കൂട്ടായ്മകൾ, സമർപ്പിത കുടുംബങ്ങൾ, ജീസസ് യൂത്ത്, മറ്റു ഭക്‌തസംഘടനകൾ തുടങ്ങിയവയുടെ പ്രധാന്യം നിസ്തൂലമാണ്". ആർച്ച് ബിഷപ്പ് പറഞ്ഞു.

സീറോ മലബാർ കുടുംബങ്ങളിൽ നിലനില്ക്കുന്ന പരമ്പരാഗത മൂല്യങ്ങൾ, സായാഹ്ന പ്രാർത്ഥനകൾ, കുടുംബ ലിറ്റർജി തുടങ്ങിയവ ആർച്ചുബിഷപ് ചൂണ്ടിക്കാട്ടി. സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ളിയുടെ ചർച്ചാവിഷയം കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും അവയുടെ പരിഹാരമാർഗങ്ങളുമായിരുന്നു എന്നത് അദ്ദേഹം അനുസ്മരിച്ചു.

സമ്മേളനത്തിൽ ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 11 കർദിനാളന്മാരും 100 തെരഞ്ഞെടുക്കപ്പെട്ട മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. “ഏഷ്യയിലെ കത്തോലിക്കാ കുടുംബങ്ങൾ – കരുണയുടെ പ്രേഷിതർ’ എന്നതാണ് പ്ലീനറി സമ്മേളനത്തിന്റെ ചർച്ചാവിഷയം.

സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, അഡിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, കട്കി അപ്പസ്തോലിക് എക്സാർക് തോമസ് മാർ അന്തോണിയൂസ് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.