India - 2025
വേദനിക്കുന്നവർക്കും പീഡിതർക്കും ആശ്വാസം പകരുന്ന ക്രിസ്തുമതം കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖകന്‍ 04-12-2016 - Sunday
ചാലക്കുടി: വേദനിക്കുന്നവർക്കും പീഡിതർക്കും ഭാരം ചുമക്കുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആശ്രയം നല്കുന്ന ക്രിസ്തുമതം കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
"ക്രിസ്തുവിന്റെ കാഴ്ചപ്പാടുകൾ മനുഷ്യനന്മയ്ക്കു വേണ്ടിയാണ്. വേദനിക്കുന്നവർക്കും പീഡിതർക്കും ഭാരം ചുമക്കുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആശ്രയം നല്കുന്നതാണ് ക്രിസ്തുമതത്തിന്റെ യഥാർഥ സന്ദേശം. അതുകൊണ്ടു തന്നെയാണു ക്രിസ്തുമതം കാലത്തെ അതിജീവിച്ചു നിലകൊള്ളുന്നത്. മനുഷ്യത്വം ചോർന്നുപോയിരിക്കുന്നു. ഇതു മനുഷ്യനിൽ പുനഃസ്‌ഥാപിക്കുകയാണു ഡിവൈനിൽ നടക്കുന്നത്". മുഖ്യമന്ത്രി പറഞ്ഞു. ഡിവൈനിന്റെ ആരംഭംമുതൽ ഭക്ഷണത്തിന്റെ ഒരുഭാഗം സർക്കാർ ആശുപത്രിയിലും കുഷ്ഠരോഗ കോളനിയിലും വിതരണം ചെയ്തിരുന്നതിനെ മുഖ്യമന്ത്രി പ്രശംസിച്ചു.
ചടങ്ങിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ്, വിൻസൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. വർഗീസ് പാറപ്പുറം എന്നിവർ പ്രഭാഷണം നടത്തി.
ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ സ്‌ഥാപകരായ ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. മുൻ മന്ത്രി പി.ജെ.ജോസഫ്, എംഎൽഎമാരായ ബി.ഡി.ദേവസി, മോൻസ് ജോസഫ്, മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ, മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ, മുൻ എംപി കെ.പി.ധനപാലൻ എന്നിവർ പ്രസംഗിച്ചു. മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ സ്വാഗതവും ഫാ. ജെയിംസ് കല്ലുങ്കൽ നന്ദിയും പറഞ്ഞു.
