India - 2025

തീരദേശവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുന്നു: ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം

സ്വന്തം ലേഖകന്‍ 05-12-2016 - Monday

ആലപ്പുഴ: തീരദേശമേഖലയിൽ താമസിക്കുന്ന പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ അനാസ്‌ഥ പുലർത്തുന്നുവെന്ന് കെആർഎൽ സിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം. ആലപ്പുഴയിൽ ലത്തീൻ കത്തോലിക്ക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം.

കത്തോലിക്കരുടെ 26 ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടുളള അവകാശ പ്രഖ്യാപന രേഖ ഇരു സർക്കാരുകൾക്കും നൽകിയിട്ടും ഇതുവരെയും വെളിച്ചം കണ്ടില്ല. ആവശ്യങ്ങൾ കത്തോലിക്ക വിഭാഗത്തിന്റെ മാത്രമല്ല, മറിച്ച് തീരദേശവാസികളായ മുഴുവൻ പിന്നോക്കക്കാരുടേതുമാണ്.

"തീരദേശമേഖലയിൽ സർക്കാർ നടത്തുന്ന പരിഷ്കാരങ്ങൾ തീരവാസികൾക്കു ദോഷം ചെയ്യുന്നതാകരുത്. ഓരോ വികസന പ്രവർത്തനവും മേഖലയിലുളള ജനങ്ങളെ അറിയിച്ചുവേണം നടപ്പിലാക്കാൻ. ഇപ്പോൾ നടപ്പിലാക്കുന്ന ഗ്രീൻ കോറിഡോർ പദ്ധതി ജനങ്ങളെ കനത്ത ആശങ്കയിലേക്കാണു തള്ളിവിട്ടിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യവുമുണ്ട്" ബിഷപ്പ് പറഞ്ഞു.

ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കത്തോലിക്ക സമുദായം ഒന്നിച്ചു നിൽക്കണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ സമ്മേളനത്തില്‍ സന്നിഹിതനായിരിന്നു. ഫാ. പ്രിൻസ് സേവ്യർ താന്നിക്കാപറമ്പ് , ഫാ. പ്രസാദ് തെരുമ്പത്ത്, കെആർഎൽസിസി വൈസ്പ്രസിഡന്റ് ഷാജി ജോർജ്, ബെന്നി പാപ്പച്ചൻ, തോമസ് എം സ്റ്റീഫൻ, പ്രഫ. ഏബ്രഹാം അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.