News - 2025

പഴയനിയമത്തിലെയും പുതിയനിയമത്തിലെയും മന്ന

സ്വന്തം ലേഖകന്‍ 06-12-2016 - Tuesday

"കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും" (പുറപ്പാട് 16:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 6

അപ്പം വര്‍ദ്ധിപ്പിക്കല്‍ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം കഫര്‍ണാം വരെ അവനെ പിന്‍തുടര്‍ന്ന ജനക്കൂട്ടത്തോട് 'സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്' എന്നാണ് ക്രിസ്തു പറയുന്നത്. ഈജിപ്ത്തില്‍ നിന്ന് വിശുദ്ധ നാട്ടിലേക്കുള്ള പുറപ്പാടില്‍ അപ്പം കിട്ടാതെ വലഞ്ഞ യഹൂദ ജനത്തിന്റെ പിന്‍ഗാമികളോട് യേശു ഇങ്ങനെ പറയുന്നു: ''നിങ്ങളുടെ പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു" (യോഹ. 6:58). യേശു പരാമര്‍ശിക്കുന്ന മന്നാ അതും സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നതാണ്. അന്ത്യ അത്താഴത്തില്‍ പൂര്‍ത്തീകരിക്കാന്‍ പോകുന്നതിനെപ്പറ്റിയാണ് കഫര്‍ണാമിന് സമീപത്ത് വച്ച് യേശു സംസാരിക്കുന്നത്:

'ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്' (യോഹ 6:51) ഈ പ്രസ്താവനയുടെ പ്രതിധ്വനിയാണ് വര്‍ഷങ്ങള്‍ക്കുശേഷം വി. പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതുമ്പോള്‍ കാണുന്നത്. "നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?" (1 കോറി. 10:16). പുതിയ നിയമത്തിലെ ദൈവജനമാകുന്ന സഭ എക്കാലത്തും വിശുദ്ധ കുര്‍ബാനയാല്‍ പരിപോഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. പൌലോസ് അപ്പസ്തോലന്‍ വീണ്ടും പറയുന്നു, "അപ്പം ഒന്നേയുള്ളൂ; അതിനാല്‍ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്." (1 കോറി. 10:17).

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലോധി, 20.6.93)


Related Articles »