India - 2025

ജയലളിതയുടേതു സഹജമായ നേതൃത്വശൈലി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 06-12-2016 - Tuesday

കൊച്ചി: സഹജമായ നേതൃത്വശൈലിയിലൂടെ തമിഴ്ജനതയുടെ മനസില്‍ ഇടം നേടിയ സവിശേഷ വ്യക്തിത്വമാണു അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടേതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.

അവരുടെ വിയോഗത്തില്‍ ജനങ്ങള്‍ക്കുള്ള ദുഖത്തില്‍ പങ്കുചേരുന്നു. തമിഴ് ജനതയുടെ വികാരങ്ങളും വിചാരങ്ങളും ഒപ്പിയെടുത്ത് അവയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനവും ഭരണരീതിയും ക്രമപ്പെടുത്താന്‍ ജയലളിതയ്ക്കു സാധിച്ചു. രാജ്യം മുഴുവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെയും വിയോഗത്തെയും ശ്രദ്ധയോടെ വീക്ഷിക്കാന്‍ കാരണവും ആ കരുത്തുള്ള നേതാവിന്റെ ശൈലിയാണ്. ജനങ്ങള്‍ക്ക് തങ്ങളുടെ ഹൃദയത്തില്‍ ജയലളിത എന്ന ആള്‍രൂപം നിറഞ്ഞുനിന്നു.

തമിഴ് ജനതയില്‍ ഒരു വിഭാഗമെങ്കിലും വൈകാരികമായി ഈ വ്യക്തിത്വത്തോട് അലിഞ്ഞുചേരുന്നവരാണ്. അതവരുടെ ശക്തിയും ദൗര്യബല്യവുമായി കാണുന്നവരുണ്ട്. എങ്ങനെയായാലും അതു സത്യമാണെന്നതു നിഷേധിക്കാനാവില്ല. ഭരണനേതൃത്വത്തില്‍ വന്ന ഇതരവ്യക്തിത്വങ്ങളോടും തമിഴ് ജനതയ്ക്കു വൈകാരിക ഐക്യമാണു മറ്റെന്തിനെയുംകാള്‍ പ്രധാനം.

അണ്ണാദുരൈ, എംജിആര്‍ തുടങ്ങിയവരുടെ പേരുകള്‍ ഭാരതജനതയ്ക്കു മുഴുവന്‍ സുപരിചിതമാകുന്നത് ഈ സവിശേഷതയിലാണ്. തമിഴ് ജനതയോടു സഗാഢം ഇഴുകിച്ചേര്‍ന്നു ആ സംസ്ഥാനത്തെ അഭിവൃദ്ധിയിലേക്കു നയിച്ച ജയലളിതയുടെ സ്മരണയില്‍ ആദരവ് അര്‍പ്പിക്കുന്നുവെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.