News - 2026

ഡയാന രാജകുമാരിയുടെ ബന്ധു ഫാ. ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ ദൈവദാസ പദവിയില്‍

സ്വന്തം ലേഖകന്‍ 06-12-2016 - Tuesday

വത്തിക്കാന്‍: ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന കത്തോലിക്ക വൈദികന്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ വിശുദ്ധ പദവിയിലേക്കുള്ള നടപടിക്രമങ്ങളിലെ ഒരുഘട്ടം കൂടി പൂര്‍ത്തീകരിച്ചു. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സമിതി ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ 'ദൈവദാസന്‍' എന്ന വിളിക്ക് യോഗ്യനാണെന്ന് പ്രഖ്യാപിച്ചു. ഡയാന രാജകുമാരിയുടെയും, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയായിരുന്ന വിന്‍സെന്റ് ചര്‍ച്ചിലിന്റെയും ബന്ധുവാണ് ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍.

1799-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട വ്യക്തിയാണ്. തന്റെ 31-ാം വയസിലാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവന്നത്. 1847-ല്‍ പാസിയോണിസ്റ്റ് സന്യാസ സമൂഹത്തില്‍ അംഗമായ ഫാദര്‍ സ്‌പെന്‍സര്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ചു. ഇംഗ്ലണ്ടിലേക്ക് കത്തോലിക്ക വിശ്വാസത്തെ പുനഃസ്ഥാപിക്കുന്നതിനായി അദ്ദേഹം കഠിനമായ പരിശ്രമങ്ങള്‍ നടത്തി.

അയര്‍ലണ്ടും ഇംഗ്ലണ്ടും തമ്മില്‍ ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ രീതിയിലുള്ള പ്രാര്‍ത്ഥനകള്‍ ഐറിഷ് ജനത നടത്തണമെന്ന് ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ ആഹ്വാനം ചെയ്തിരുന്നു. അയര്‍ലണ്ടിലേക്ക് നാലു തവണ സന്ദര്‍ശനം നടത്തിയ ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ ഇരുരാജ്യങ്ങളുടെയും യോജിപ്പിനായി മാതാവിന്റെ പ്രത്യേക മാധ്യസ്ഥവും തേടി. ഗ്രീക്ക്, റഷ്യന്‍ സഭകളിലും വിശ്വാസം ശക്തിപ്പെടുന്നതിനായി ഫാദര്‍ ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചിരുന്നു.

യേശുക്രിസ്തുവിനെ പോലെ തന്നെ മരിക്കണമെന്നതായിരുന്നു ഫാദര്‍ ഇഗ്നേഷ്യസിന്റെ ഹൃദയത്തിലെ തീവ്രമായ ഒരാഗ്രഹം. പലപ്പോഴും തന്റെ കൂടെയുള്ളവരോട് അദ്ദേഹം ഇത് പറയുകയും ചെയ്തിരുന്നു. പെട്ടെന്നുണ്ടായ രോഗം രൂക്ഷമായതിനെ തുടര്‍ന്നാണ് ഫാദര്‍ ഇഗ്നേഷ്യസ് ഇഹലോക വാസം വെടിഞ്ഞത്. സെന്റ് ആനീസ് ആന്റ് ബ്ലസ്ഡ് ഡോമനിക് ദേവാലയത്തിലാണ് അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്തിരിക്കുന്നത്.


Related Articles »