India - 2025
തുരുത്തി സെന്‍റ് മേരീസ് ഫൊറോന ഉദ്ഘാടനം 12ന്
സ്വന്തം ലേഖകന്‍ 10-12-2016 - Saturday
തുരുത്തി: ചങ്ങനാശേരി അതിരൂപതയിലെ പതിനാറാമത് ഫൊറോനാ ദേവാലയമായി ഉയർത്തപ്പെട്ടെ തുരുത്തി സെന്‍റ് മേരീസ് ഫൊറോനയുടെ ഉദ്ഘാടനം 12ന് നടത്തും. ഫൊറോനാ വികാരി ഫാ.ഗ്രിഗറി ഓണംകുളത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികൾക്ക് തുടക്കമാകും. തുരുത്തി ഇടവകാംഗങ്ങളായ വൈദികരും ഇടവകയിൽ സേവനം ചെയ്തവരുമായ വൈദികരും ഫൊറോനയിലെ മുഴുവൻ വൈദികരും സഹകാർമ്മികരാകും. അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ ദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്കും.
വൈകുന്നേരം അഞ്ചിന് ചേരുന്ന പൊതുസമ്മേളനത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫൊറോനായിൽ ഞങ്ങൾ ഒരു കുടുംബമെന്ന സന്ദേശം ഉയർത്തി ഫൊറോനയിലെ പത്ത് ഇടവകകളിൽ നിന്നുമുള്ള ഫൊറോനാ കൗൺസിൽ പ്രതിനിധികൾ നിലവിളക്ക് തെളിക്കും. ഫൊറോനാ പ്രഖ്യാപനത്തിന്റെ പകർപ്പ് മാർ ജോസഫ് പെരുന്തോട്ടം എല്ലാ ഇടവക വികാരിമാർക്കും കൈക്കാരൻമാർക്കും കൈമാറും.
പുതുതായി രൂപീകൃതമായ തുരുത്തി മർത്ത് മറിയം ഫൊറോനയുടെ കീഴിൽ ഇത്തിത്താനം, പൊടിപ്പാറ, കുറിച്ചി, വടക്കേക്കര, യൂദാപുരം, പയറ്റുപാക്ക, ഈര, കൈനടി എന്നീ ഇടവകകളാണുള്ളത്. ഈ ഇടവകകളിലായി 3500ലധികം കുടുംബങ്ങളും ഇരുപതിനായിരത്തോളം വിശ്വാസികളുമാണുള്ളത്. അതിരൂപതയിലെ പ്രമുഖ സഭാസ്‌ഥാപനങ്ങളായ മൈനർ സെമിനാരി, പ്രീസ്റ്റ് ഹോം, കാനാ പൊന്തിഫിക്കൽ കുടുംപഠനകേന്ദ്രം തുടങ്ങിയവ പുതിയ ഫൊറോനയുടെ പരിധിയിലാണ്.
