India - 2025

മാർ ജേക്കബ് തൂങ്കുഴിയെ ആദരിച്ച് തൃശൂർ അതിരൂപത: നിർധനരായ 60 യുവതികൾക്ക് അമ്പതിനായിരം രൂപ വീതം ധനസഹായം കൈമാറും

സ്വന്തം ലേഖകന്‍ 14-12-2016 - Wednesday

തൃശൂർ: പൗരോഹിത്യ സ്വീകരണത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ചു മാർ ജേക്കബ് തൂങ്കുഴിയെ തൃശൂർ അതിരൂപത ആദരിച്ചു. ലൂർദ് കത്തീഡ്രലാണ് കൃതജ്‌ഞതാദിനാഘോഷം നടന്നത്. സമ്മേളനത്തില്‍ നിർധനരായ 60 യുവതികൾക്ക് അമ്പതിനായിരം രൂപ വീതം ധനസഹായവും ഭവനരഹിത കുടുംബത്തിനു ഭവനവും അടക്കമുള്ള ജീവകാരുണ്യ സേവനങ്ങൾ തൃശൂർ അതിരൂപത പ്രഖ്യാപിച്ചു.

തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പിറന്നാൾകൂടിയായ ഇന്നലെ സഹായമെത്രാൻ മാർ റാഫേൽ തട്ടിലിന്റെ ഷഷ്‌ടിപൂർത്തി വർഷത്തോടനുബന്ധിച്ചുകൂടിയാണ് ജീവകാരുണ്യ സേവനങ്ങൾ നടപ്പാക്കുന്നത്. പൗരോഹിത്യത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന മാർ തൂങ്കുഴി ആധ്യാത്മിക വ്യക്‌തിത്വമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

ആഗോളസഭ അദ്ദേഹത്തെ ആധ്യാത്മിക പിതാവായാണു കാണുന്നത്. അദ്ദേഹം സംസാരിക്കുന്ന ഹൃദയത്തിൽനിന്നുള്ള ഭാഷ ഏവരുടേയും ഹൃദയത്തെ തൊട്ടുണർത്തും. കലഹിക്കാൻ വരുന്നവരെപോലും അനുരഞ്ജനപ്പെടുത്താനുള്ള കഴിവ് മാർ തൂങ്കുഴിക്കുണ്ട്. പ്രായമായ സന്യസ്തർക്കു കുടുംബക്കാർ അടക്കമുള്ളവർ കൂടുതൽ സ്നേഹവും പരിഗണനയും നല്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാവിലെ നടന്ന സമൂഹബലിയില്‍ നാഗ്പൂർ ആർച്ചബിഷപ് മാർ ഏബ്രഹാം വിരുതുകുളങ്ങര സന്ദേശം നൽകി.

ജൂബിലി സ്മാരകമായി നിർധന കുടുംബത്തിനു ഭവനം നിർമിച്ചുനൽകുന്നതും 60 യുവതികൾക്കു വിവാഹ ധനസഹായം നൽകുന്നതും സംബന്ധിച്ച പ്രഖ്യാപനം വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറ നടത്തി. ഭവനനിർമാണത്തിന് അതിരൂപതയിലെ വൈദികർ സമാഹരിച്ച തുക വൈദിക സമിതി സെക്രട്ടറി ഫാ. ജോസ് കോനിക്കര മാർ തൂങ്കുഴിക്കു കൈമാറി. മാർ തൂങ്കുഴി അത് അതിരൂപത പ്രൊക്യുറേറ്റർ ഫാ. ജോയ് മൂക്കനെ ഏൽപിച്ചു.

ആർച്ച്ബിഷപ്പുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട്, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മൈസൂർ ബിഷപ് ഡോ. തോമസ് വാഴപ്പിള്ളി, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ റാഫേൽ തട്ടിൽ, മാർ മാത്യു അറയ്ക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ പോൾ ആലപ്പാട്ട്, ഡോ. ജോസഫ് കാരിക്കശേരി, ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഡോ. ഫ്രാങ്കോ മുളയ്ക്കൽ, മാർ പ്രിൻസ് പാണേങ്ങാടൻ, മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, മാർ ജേക്കബ് മുരിക്കൻ, മലങ്കര സഭയിലെ തിരുവനന്തപുരം സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ്, മാവേലിക്കര ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.