India - 2025
സഭയ്ക്കുള്ളിലും ദളിത് ക്രൈസ്തവർ വിവേചനം നേരിടുന്നു: സിബിസിഐ
സ്വന്തം ലേഖകന്‍ 15-12-2016 - Thursday
ന്യൂഡൽഹി: ദളിത് ക്രൈസ്തവർ കത്തോലിക്ക സഭയിൽ നേരിടുന്ന വിവേചനങ്ങൾക്കെതിരേ ശാക്‌തീകരണം വേണമെന്ന് സിബിസിഐ. സഭയുടെ ഉള്ളിലും ദളിത് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല. ജാതി അടിസ്‌ഥാനത്തിലുള്ള വേർതിരിവ് കടുത്ത സാമൂഹിക തിൻമയാണെന്നും സിബിസിഐ പുറത്തിറക്കിയ നയരേഖയിൽ വ്യക്‌തമാക്കുന്നു. ദളിത് വിഭാഗങ്ങളോടുള്ള വേർതിരിവ് ഒഴിവാക്കുന്നതിനും രൂപത തലത്തിൽ അനുയോജ്യമായ രീതിയിൽ നടപ്പാക്കാനുള്ള നിർദേശങ്ങളും നയരേഖയിലുണ്ട്.
സഭയ്ക്കുള്ളിൽ ദളിതർ നേരിടുന്ന വേർതിരിവ് ഗൗരവമുള്ള പ്രശ്നമായും പാപമായും കണക്കിലെടുത്ത് ആത്മപരിശോധനക്കുള്ള സന്ദേശമാണ് നയരേഖയിലൂടെ വ്യക്‌തമാക്കുന്നതെന്ന് സിബിസിഐ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്കാ ബാവ പറഞ്ഞു. ഭാരത കത്തോലിക്ക സഭയിൽ 1.9 കോടി അംഗങ്ങളുള്ളതിൽ 1.2 കോടിയും ദളിതരാണ്. മെത്രാൻ ഉൾപ്പടെ നേതൃനിരയിൽ പദവിയോ ആനുപാതിക പ്രാതിനിധ്യമോ ദളിത് വിഭാഗത്തിനു ലഭിക്കുന്നില്ല.
ദളിത് വിഭാഗത്തിൽ നിന്ന് നിലവിൽ 12 ബിഷപ്പുമാർ മാത്രമാണുള്ളത്. സർക്കാരിനും സഭക്കും ഇടയിൽ വീർപ്പുമുട്ടുന്ന ദളിത് ക്രൈസ്തവർക്ക് സംവരണ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ഇടവകയിലെയും രൂപതയിലെയും കൗൺസിലുകൾ, വിദ്യാഭ്യാസ ബോർഡ്, സാമ്പത്തിക സമിതി, നിയമന സമിതി തുടങ്ങിയവയിൽ ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകണം.
വിദ്യാർഥികൾക്ക് ഇംഗ്ലിഷ് മീഡിയം, സിബിഎസ്ഇ സ്കൂളുകളിൽ പ്രവേശനത്തിനു പ്രത്യേക പരിഗണനയും കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റ് സംവരണവും നൽകണം. സിബിസിഐ നയരേഖ നിർദേശിക്കുന്നു.
