India - 2025

ഫ്രാന്‍സിസ് പാപ്പയുടെ ശൈലിയ്ക്കുള്ള സര്‍വസ്വീകാര്യത സഭയുടെ ആഹ്ലാദം : കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 17-12-2016 - Saturday

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയും നിലപാടുകളും ലോകം അതീവതാത്പര്യത്തോടെ ഉള്‍ക്കൊള്ളുന്നത് സഭയ്ക്കാകെ ആഹ്ലാദം പകരുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതസഭയെ ഏറെ സ്‌നേഹിക്കുന്ന പാപ്പയുടെ ഭാരതസന്ദര്‍ശനം അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകുമെന്നാണു പ്രതീക്ഷയെന്നും കര്‍ദിനാള്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ചു മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയായിരുന്നു മാര്‍ ആലഞ്ചേരി.

പാപ്പ നിര്‍വഹിക്കുന്ന മഹത്തായ ശുശ്രൂഷയുടെ ഓരോ വര്‍ഷവും കത്തോലിക്കാസഭയും ലോകസമൂഹവും പ്രാധാന്യത്തോടെയാണു വീക്ഷിക്കുന്നത്. തുറന്ന മനോഭാവത്തോടെയാണ് അദ്ദേഹം ലോകത്തോടു സംവദിക്കുന്നത്. ക്രിസ്തീയമായ ലാളിത്യത്തിന്റെ നന്മ വാക്കുകളിലൂടെയും ജീവിതത്തിലൂടെയും നിരന്തരം ലോകസമൂഹത്തിനു പകര്‍ന്നു നല്‍കുന്ന പാപ്പയുടെ ശുശ്രൂഷ സജീവമായി മുന്നോട്ടുപോകുന്നതിനായി പ്രാര്‍ഥിക്കുന്നു. എണ്‍പതാം ജന്മദിനം ലളിതമാക്കിയ പാപ്പ തന്റെ ലാളിത്യത്തിന്റെ ശൈലിയ്ക്ക് ഒരിക്കല്‍ക്കൂടി അടിവരയിടുകയായിരുന്നു. പാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് താന്‍ കത്തെഴുതിയിട്ടുണ്ട്.

2017ല്‍ ഭാരതത്തിലേക്കു വരുന്നുവെന്നു പലവട്ടം മാര്‍പാപ്പ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഭാരതസഭയ്‌ക്കൊപ്പം കേന്ദ്ര വിദേശകാര്യമന്ത്രാലയവും പാപ്പയുടെ സന്ദര്‍ശനത്തിനായി ആഗ്രഹം അറിയിച്ചിട്ടുമുണ്ട്. ഇതിന്റെ തുടര്‍ച്ചയായുള്ള ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുന്നുവെന്നാണു നമുക്കു മനസിലാക്കാവുന്നത്. ഭാരതത്തിലെത്തിയാല്‍ തീര്‍ച്ചയായും കേരളം സന്ദര്‍ശിക്കുമെന്നു തന്നെയാണു പ്രതീക്ഷ. ഭാരതസഭയുടെ വളര്‍ച്ചയില്‍ കേരളത്തിന്റെ സംഭാവനകളും ഇവിടുത്തെ മഹത്തായ വിശ്വാസപൈതൃകവും പാപ്പ പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. മാര്‍പാപ്പയെ തെരഞ്ഞെടുത്ത കര്‍ദിനാള്‍ തിരുസംഘത്തിലെ അംഗമാണു മാര്‍ ആലഞ്ചേരി.