India - 2025

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പുതിയ പ്രബോധനരേഖ പുറത്തിറക്കി

സ്വന്തം ലേഖകന്‍ 14-01-2017 - Saturday

കൊച്ചി: സീറോ മലബാര്‍ സഭയുടെ അജപാലന, ശുശ്രൂഷാമേഖലകളില്‍ വഴിത്തിരിവായി മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രബോധനരേഖ പുറത്തിറക്കി. 'ഒന്നായ് മുന്നോട്ട്' എന്ന പേരിലുള്ള പ്രബോധനരേഖ അജപാലനപ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ദിശാബോധവും സഭയുടെ കര്‍മപരിപാടികള്‍ക്കു മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതാണ്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പശ്ചാത്തലത്തിലുള്ളതാണു പ്രബോധനരേഖ. പ്രബോധനരേഖയുടെ പ്രകാശനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡിനോടനുബന്ധിച്ചു നടന്നു.

സഭയുടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കു പ്രബോധനരേഖ കൈമാറിക്കൊണ്ടു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം നിര്‍വഹിച്ചത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ ജനറല്‍ കണ്‍വീനറും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍, അസംബ്ലിയുടെ സിനഡല്‍ കമ്മിറ്റി അംഗങ്ങളായ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, സിഎസ്എന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ കരോളിന്‍, സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍, കുവൈറ്റിലെ പ്രവാസി വിശ്വാസികളുടെ പ്രതിനിധി ജോബി തോമസ് മറ്റത്തില്‍ എന്നിവര്‍ പ്രബോധനരേഖ ഏറ്റുവാങ്ങി. മൈഗ്രന്റ്‌സ് കമ്മീഷന്റെയും അസംബ്ലിയുടെയും സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സഭയുടെ നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നതായിരുന്നു മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. അസംബ്ലി നിര്‍ദേശങ്ങളുടെയും തുടര്‍പഠനങ്ങളുടെയും വിശകലനങ്ങളുടെയും വെളിച്ചത്തില്‍ സഭയുടെ മുന്നോട്ടുള്ള പാതയില്‍ സ്വീകരിക്കേണ്ട ശുശ്രൂഷാശൈലികള്‍, നേതൃത്വശുശ്രൂഷകളിലുള്‍പ്പടെ നടപ്പാക്കേണ്ട കര്‍മപരിപാടികള്‍ എന്നിവയാണു പ്രബോധനരേഖയുടെ ഉള്ളടക്കം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി വര്‍ഷത്തില്‍ നല്‍കപ്പെടുന്ന പുതിയ അജപാലനനിര്‍ദേശങ്ങളെന്ന പ്രത്യേകതയും പ്രബോധനരേഖയ്ക്കുണ്ട്.

സഭയില്‍ മനസമ്മതത്തിന് ഉപയോഗിക്കാനുള്ള ആരാധനാക്രമം സിനഡ് ചര്‍ച്ച ചെയ്തു. വിവാഹ വാഗ്ദാനത്തിനുശേഷം വിവാഹത്തിനൊരുങ്ങുന്നവരുടെ സമ്മതം ദേവാലയങ്ങളില്‍ അറിയിക്കുവാനും പൂര്‍ണമായ തീരുമാനമെടുക്കുന്നതിനും വൈദികരും സന്യസ്തരും അല്മായരും സഹായിക്കണമെന്നു സിനഡ് ആഹ്വാനം ചെയ്തു. വിവാഹവാഗ്ദാനം ലളിതമായി നടത്തുന്നതാണു ഉചിതം. പൗരസ്ത്യ കാനന്‍ നിയമത്തില്‍ വൈദികര്‍ക്കും, സന്യസ്തര്‍ക്കും അല്മായര്‍ക്കും വടവാതൂര്‍ മേജര്‍ സെമിനാരിയിലും പഠനസൗകര്യമൊരുക്കും. ധര്‍മാരാം കോളജിലും നിലവിലുള്ള ഈ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തു.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആചരണത്തിന്റെ ഉദ്ഘാടനത്തോടെ സീറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം ഇന്നു (ജനുവരി 14 ശനി) വൈകുന്നേരം സമാപിക്കും.


Related Articles »