India - 2025
ക്രൈസ്തവ സ്ഥാപനങ്ങൾ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമിടുന്നു: ആർച്ച് ബിഷപ്പ് മാർ പവ്വത്തിൽ
സ്വന്തം ലേഖകന്‍ 25-01-2017 - Wednesday
തടിയൂർ: ക്രൈസ്തവ സ്ഥാപനങ്ങളുടെ ലക്ഷ്യം സമഗ്ര വിദ്യാഭ്യാസമാണെന്നു ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിൽ. തടിയൂർ കാർമൽ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രജത ജൂബിലി സമാപനസമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ഡോ. സുമാ റോസ് സിഎംസി അധ്യക്ഷത വഹിച്ചു.
ശാസ്ത്ര, സാങ്കേതിക മേഖലയെ സംബന്ധിച്ച അറിവു പകർന്നു നൽകുക മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ദൗത്യം. കുട്ടികളുടെ സമഗ്രമായ പുരോഗതിയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമെന്ന് ക്രൈസ്തവ സ്ഥാപനങ്ങൾ കരുതുന്നു. കുട്ടികൾക്ക് സ്വഭാവ രൂപവത്കരണവും വ്യക്തിത്വ വികാസവും ഉരുത്തിരിയേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ്. മനുഷ്യത്വം വളരുകയും നന്മ ചെയ്യാനുള്ള മനസ് രൂപപ്പെടുകയും വേണം.
ആത്യന്തികമായി ദൈവത്തോടുള്ള ബന്ധത്തിൽ വളർത്താനും എല്ലാറ്റിന്റെയും അടിസ്ഥാനം ദൈവമാണെന്ന ചിന്ത കുട്ടികളിൽ വളർത്തിക്കൊണ്ടുവരാനും കഴിയണം. ഇതിനാവശ്യമായ വിദ്യയാണ് അധ്യാപകർ പകർന്നു നൽകുന്നത്. അധ്യാപക-രക്ഷാകർത്തൃസമിതികളും പൊതുസമൂഹവുംസഹകരിച്ച് ക്രൈസ്തവ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ലക്ഷ്യം നിറവേറ്റാനുള്ള അവസരം നൽകേണ്ടത് അനിവാര്യമാണ്. മാർ ജോസഫ് പവ്വത്തിൽ പറഞ്ഞു.
സമ്മേളനത്തില്‍ വീണാ ജോർജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഫാ.ജോസഫ് ചെമ്പിലകം അവാർഡുദാനം നിർവഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ഫിൽസിറ്റ സിഎംസി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, റവ.ടി.പി. സഖറിയ, വാർഡ് മെംബർ മഞ്ജു വർഗീസ്, പ്രഫ.ചൈതന്യ എൽസ അച്ചൻകുഞ്ഞ്, പിടിഎ പ്രസിഡന്റ് ടി.എസ്. സുജിത്ത്, ബെൻസി സാമുവേൽ, അഞ്ജന മോഹൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജയിൻ റോസ് സിഎംസി സ്വാഗതവും ജനറൽ കണ്‍വീനർ പ്രിൻസ് വർഗീസ് നന്ദിയും പറഞ്ഞു.
