News - 2025

കത്തോലിക്കരും ആംഗ്ലിക്കരും സഹോദരങ്ങള്‍: ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ

സ്വന്തം ലേഖകന്‍ 27-02-2017 - Monday

റോം: മാമോദീസായിലൂടെ കത്തോലിക്കരും ആംഗ്ലിക്കരും യേശുവില്‍ സഹോദരങ്ങളാണെന്ന്‌ നാം പരസ്‌പരം അംഗീകരിക്കുന്നു. സുഹൃത്തുക്കളും തീര്‍ത്ഥാകരുമെന്ന നിലക്ക്‌ കര്‍ത്താവായ യേശുക്രിസ്‌തുവിനെ പിന്‍തുടരാന്‍ ഒരേ പാതയില്‍ സഞ്ചരിക്കുന്നവരാണ്‌ നാമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പഞ്ഞു. റോമിലെ ഓള്‍ സെയിന്‍സ്‌ ആംഗ്ലിക്കന്‍ ഇടവകപ്പള്ളിയിലെ വാര്‍ഷിക ആഘോഷത്തില്‍ ക്ഷണിയിതാവായി എത്തിയപ്പോഴാണ്‌ അദ്ദേഹം ഇങ്ങിനെ പറഞ്ഞത്‌. ആദ്യമായാണ്‌ ഒരു മാര്‍പ്പാപ്പ റോമിലെ ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിക്കുന്നത്‌.

ആംഗ്ലിക്കന്‍ സുവിശേഷം റോമില്‍ എത്തിയിട്ട്‌ നൂറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. നഗരത്തിന്‍െറ ഈ ഭാഗത്തു താമസിച്ചിരുന്ന ഒരു സംഘം ബ്രിട്ടിഷുകാര്‍ക്കു വേണ്ടിയായിരുന്നു അത്‌. ഇന്ന്‌ ലോകവും റോമും നിരവധി മാറ്റങ്ങള്‍ക്ക്‌ വിധേയമായെന്നും പരസ്‌പരം സംശയത്തോടെയും വൈരാഗ്യത്തോടെയും കണ്ടിരുന്ന കത്തോലിക്കര്‍ക്കും ആംഗ്ലിക്കര്‍ക്കും ഇടയില്‍ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരുപാട്‌ മാറ്റങ്ങള്‍ ഉണ്ടായെന്നും മാര്‍പ്പാപ്പ ഓര്‍മ്മപ്പെടുത്തി.

രക്ഷകനായ യേശുവിന്റെ പുതിയ പ്രതിമ ആശിര്‍വദിക്കാനാണ്‌ നിങ്ങളെന്നെ ക്ഷണിച്ചത്‌. ക്രിസ്‌തു നമ്മില്‍ ദര്‍ശിക്കുന്നത്‌ സ്‌നേഹത്തിന്റേയും അനുകമ്പയുടേയും രക്ഷാമാര്‍ഗ്ഗമാണ്‌. അപ്പോസ്‌തലന്മാരുടെ ഹൃദയം പിളര്‍ന്നതും ഇതേ കരുണയുടെ ദര്‍ശനമായിരുന്നു. അവര്‍ ഭൂതകാലത്തെ മറന്ന്‌ പുതിയ മനുഷ്യരായി കര്‍ത്താവിനെ പിന്‍തുടരാനും പ്രഘോഷിക്കാനും യാത്ര ആരംഭിക്കുകയായിരുന്നെന്ന്‌ പരിശുദ്ധ പിതാവ്‌ ചൂണ്ടിക്കാട്ടി.

യേശുവിന്റെ ദൈവീക കാരുണ്യമാണ്‌ ക്രൈസ്‌തവ ജീവിതത്തിന്റെ പൊരുള്‍. ദൈവ കാരുണ്യത്താല്‍ ഈ പൊരുള്‍ ഉള്ളതിനാല്‍ നമ്മുടെ ക്രൈസ്‌തവതക്ക്‌ കോട്ടമോ നഷ്ടമോ സംഭവിക്കുന്നില്ലെന്ന്‌ പാപ്പ കൂട്ടിച്ചേര്‍ത്തു.


Related Articles »