Editor's Pick - 2025

അല്മായ പ്രേഷിതത്വം: കടമയും അവകാശവും.

24-02-2023 - Friday

അല്മായര്‍ക്കു പ്രേഷിതത്വത്തിനുള്ള കടമയും അവകാശവും ലഭിക്കുന്നത് ശിരസ്സായ മിശിഹായോട് അവര്‍ക്കുള്ള ഐക്യത്തില്‍ നിന്നുതന്നെയാണ്. മാമ്മോദീസാവഴി മിശിഹായുടെ നിഗൂഢശരീരത്തില്‍ സംയോജിക്കപ്പെട്ട്, സ്ഥൈര്യലേപനംവഴി പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ബലപ്പെടുത്തപ്പെട്ട്, പ്രേഷിത പ്രവര്‍ത്തനത്തിനു കര്‍ത്താവിനാല്‍ത്തന്നെ അവര്‍ നിയുക്തരാകുന്നു.

അല്മായരുടെ പ്രേഷിതത്വം അവരുടെ ക്രിസ്തീയ ദൈവവിളിയില്‍നിന്നുതന്നെ ഉത്ഭൂതമാകന്നതായതിനാല്‍ സഭയില്‍ അത് ഇല്ലാതിരിക്കാന്‍ ഒരിക്കലും സാധ്യമല്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തനനിരതത്വം ആദിമ സഭയില്‍ എത്രമാത്രം സ്വയംപ്രേരിതവും എത്രമാത്രം ഫലപ്രദവും ആയിരുന്നുവെന്ന് വിശുദ്ധലിഖിതങ്ങള്‍തന്നെ വളരെ വ്യക്തമായി തെളിയിക്കുന്നുണ്ട്. (ശ്ലീഹ. നട 11:19 , 21:18:26; റോമാ 16:1; -16; ഫിലി 4:3).

ഈ ആധുനികകാലഘട്ടത്തില്‍ അല്മായരുടെ ഒട്ടും കുറയാത്ത തീക്ഷ്ണത ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. പോരാ, ഇന്നത്തെ പരിത:സ്ഥിതികള്‍ അവരുടെ പ്രേഷിത പ്രവര്‍ത്തനം ശക്തവും വിപുലവും ആയിരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അനുദിനം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യയും ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യകളുടെയും പുരോഗമനവും മനുഷ്യര്‍ തമ്മിലുള്ള കൂടുതല്‍ ഉറ്റബന്ധവും അല്മാരയുടെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ വ്യാപ്തി വളരെയേറെ വിസ്തൃതമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രധാനമായും അവര്‍ക്കുമാത്രം പ്രവേശനമുള്ള പുതിയ പ്രശ്നങ്ങള്‍ അവരുടെ തീക്ഷ്ണമായ ശ്രദ്ധയും പഠനവും ആവശ്യമുള്ളവയായി ഉയര്‍ന്നുവന്നിട്ടുണ്ട്. മനുഷ്യജീവിതത്തിന്‍റെ പല രംഗങ്ങളിലും വളരെ വര്‍ദ്ധിച്ചുവരുന്ന സ്വയംപര്യാപ്തത-ഇതു സമുചിതംതന്നെ. ഈ ദൃശ്യ പ്രേഷിതത്വത്തെ അടിയന്തിരസ്വഭാവമുള്ളതാക്കിത്തീര്‍ക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഈ പ്രവണത ധാര്‍മ്മികവും മതപരവുമായ വ്യവസ്ഥയില്‍ നിന്നു വ്യതിചലിച്ച് ക്രിസ്തീയജീവിതത്തിനു ഗുരുതരമായ ആഘാതം ഏല്പിക്കുന്നുമുണ്ട്. ഇതിലുപരി, വൈദികര്‍ വിരളമായ സ്ഥലങ്ങളിലും അഥവാ ചിലപ്പോഴൊക്കെ സംഭവിക്കാറുള്ളതുപോലെ അവര്‍ക്കു ശരിയായ പ്രവര്‍ത്തനസ്വാതന്ത്ര്യം ഇല്ലാതെവരുന്നിടങ്ങളിലും അല്മായരുടെ സാന്നിദ്ധ്യമില്ലാതെ സഭയ്ക്കു സന്നിഹിതയാകാനോ പ്രവര്‍ത്തിക്കാനോ സാധ്യമല്ല.

അല്മായരെ ഇക്കാലത്തു കടമകളെപ്പറ്റി കൂടുതല്‍ ബോധവാന്‍മാരാക്കുന്നതും അവരെ മിശിഹായുടെയും സഭയുടെയും സേവനത്തിന് ഉത്തേജിപ്പിക്കുന്നതുമായ വ്യക്തമായ പരിശുദ്ധാത്മ പ്രവര്‍ത്തനമാണ് വിവിധവും അടിയന്തിരവുമായ ഈ ആവശ്യങ്ങള്‍ നല്‍കുന്ന അടയാളം.

സഭയില്‍ ശുശ്രൂഷകളുടെ വൈവിധ്യമുണ്ട്. എന്നാല്‍ ദൗത്യത്തിന്‍റെ ഐക്യമുണ്ട്. മിശിഹാ തന്‍റെ നാമത്തിലും ശക്തിയിലും പഠിപ്പാക്കാനും വിശുദ്ധീകരിക്കാനും ഭരിക്കാനും ഉള്ള അധികാരം ശ്ലീഹാമാര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കുമാണു നല്‍കിയത്. എന്നാല്‍ അല്മായര്‍ മിശിഹായുടെ പൗരോഹിത്യപരവും പ്രവാചകത്വപരവും രാജകീയവുമായ ഔദാര്യത്തില്‍ പങ്കുകാരാക്കപ്പെട്ട്, ദൈവജനം മുഴുവന്‍റെയും പ്രേക്ഷിതത്വത്തില്‍ തങ്ങളുടെ പങ്ക് സഭയിലും ലോകത്തിലും നിര്‍വ്വഹിക്കുന്നു2. മനുഷ്യരെ സുവിശേഷവത്കരിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും ഭൗതികവസ്തുക്കളുടെ മണ്ഡലത്തില്‍ സുവിശേഷത്തിന്‍ ചൈതന്യത്തോടെ പ്രവേശിച്ചു പൂര്‍ത്തിയാക്കുന്നതിനും ഉള്ള അവരുടെ പ്രവര്‍ത്തനംവഴി അവര്‍ യഥാര്‍ത്ഥത്തില്‍ പ്രേഷിതപ്രവര്‍ത്തനം ചെയ്യുകയാണ്. ഈ വ്യവസ്ഥിതിയില്‍ ഉള്ള അവരുടെ സേവനംവഴി മിശിഹായ്ക്കു പ്രത്യക്ഷമായ സാക്ഷ്യംവഹിക്കുകയും മനുഷ്യരക്ഷയ്ക്കു ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നു. ലോകത്തിന്‍റെ മദ്ധ്യത്തില്‍ ഭൗതികവ്യാപാരങ്ങളുടെ ജീവിതം നയിക്കുക എന്നത് അല്മായരുടെ ജീവിതത്തില്‍ അനുയോജ്യമാണ്. എന്നിരുന്നാലും അവരും ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നത്, ക്രിസ്തീയചൈതന്യത്തില്‍ തീക്ഷണമതികളായി ലോകത്തില്‍ പുളിമാവുപോലെ തങ്ങളുടെ പ്രേഷിതത്വം നിര്‍വ്വഹിക്കുന്നതിനുവേണ്ടിയാണ്.

(രണ്ടാം വത്തിക്കാന്‍ സൂനഹദോസ്)

#repost