India - 2025
പുതിയ ദൗത്യത്തിൽ ദൈവത്തിനു കൃതജ്ഞത അര്‍പ്പിച്ച് നിയുക്ത മെത്രാന്‍മാര്‍
സ്വന്തം ലേഖകന്‍ 02-09-2017 - Saturday
കൊച്ചി: തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന പുതിയ ദൗത്യത്തിൽ ദൈവത്തിനു നന്ദി പറയുന്നതായി നിയുക്ത മെത്രാന്മാർ. അപ്പസ്‌തോല ശുശ്രൂഷയ്ക്ക് എളിയവനായ തന്നെ തെരഞ്ഞെടുത്ത ദൈവത്തിന്റെ വലിയ കരുണയ്ക്കു നന്ദി അർപ്പിക്കുന്നുവെന്നും തന്റെ കഴിവുകളല്ല, തമ്പുരാന്റെ കൃപയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും തൃശൂര്‍ അതിരൂപത നിയുക്ത സഹായമെത്രാന്‍ റവ. ടോണി നീലങ്കാവില്‍ പ്രഖ്യാപനത്തിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
തലശേരി അതിരൂപതയ്ക്ക് സഹായമെത്രാനാവാനുള്ള തന്റെ നിയോഗം ദൈവത്തിന്റെ സമ്മാനമാണെന്നാണ് റവ. ഡോ. ജോസഫ് പാംപ്ലാനി മറുപടി പ്രസംഗത്തില്‍ പറഞ്ഞത്. മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവരെയും സിനഡിലെ എല്ലാ മെത്രാന്മാരെയും നന്ദിയോടെ ഓര്‍ക്കുന്നതായും പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും പിന്തുണ തനിക്ക് എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെന്പാടും തീക്ഷ്ണതയോടെ സഞ്ചരിച്ച് ശുശ്രൂഷ ചെയ്യുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിനെ സഹായിക്കാനുള്ള നിയോഗം അതീവ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നതെന്നും ഏല്‍പ്പിക്കുന്ന ശുശ്രൂഷകളൊന്നും വീടിനെ ഓര്‍ത്ത് വീഴ്ച വരുത്തരുതെന്ന മാതാവിന്റെ വാക്കുകള്‍ പ്രചോദനമായിട്ടുണ്ടെന്നും റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രതികരിച്ചു.
