Meditation. - September 2025
പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കണമോ? യേശുവിനോട് ചേർന്നു നിൽക്കുവിൻ
സ്വന്തം ലേഖകന്‍ 08-09-2017 - Friday
"പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ. ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്" (മത്തായി 26:41)
യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 8
"പാപം" എന്നത് വെറുതെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒന്നല്ല . നമ്മുക്കുണ്ടാകുന്ന പ്രലോഭനങ്ങള്‍ക്കു സമ്മതം നല്‍കുന്നതിന്‍റെ ഫലമായിട്ടാണ് പാപം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്. അതിനാൽ "പ്രലോഭനത്തിൽ ഉള്‍പ്പെടുത്തരുതേ" എന്നു കർത്തൃപ്രാർത്ഥനയിൽ നാം സ്വർഗ്ഗസ്ഥനായ പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു. തിന്മയാല്‍ ദൈവം ആരെയും പ്രലോഭിക്കുന്നില്ല. മറിച്ച് നമ്മെ തിന്മയില്‍ നിന്നും സ്വതന്ത്രരാക്കാന്‍ അവിടുന്ന്‍ ആഗ്രഹിക്കുന്നു. പാപത്തിലേക്ക് നയിക്കുന്ന വഴിയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതേ എന്നു നാം അവിടുത്തോടു യാചിക്കുന്നു. ശരീരവും ആത്മാവും തമ്മിലുള്ള പോരാട്ടത്തിൽ ജീവിക്കുന്ന മനുഷ്യൻ ഈ യാചനയിലൂടെ തിരിച്ചറിവിന്‍റെയും ശക്തിയുടെയും ആത്മാവിനായി കേഴുന്നു.
ആന്തരിക മനുഷ്യന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പരീക്ഷകൾ ചിലപ്പോൾ ജീവിതത്തിലേക്കു കടന്നുവരാം. ഈ പരീക്ഷകളെ പപത്തിലെക്കും മരണത്തിലേക്കും നയിക്കുന്ന പ്രലോഭനത്തില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. പ്രലോഭിക്കപ്പെടലും പ്രലോഭനത്തിനു വഴങ്ങലും തമ്മില്‍ നാം വേര്‍തിരിക്കണം. പ്രലോഭിപ്പിക്കപ്പെടുന്ന വിഷയം നല്ലതും കണ്ണുകള്‍ക്കു മനോഹരവുമായി തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിന്‍റെ ഫലം മരണമാണ്.
"പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്ന യാചന നമ്മുടെ ഹൃദയത്തിന്‍റെ ഒരു തീരുമാനം ഉള്‍ക്കൊള്ളുന്നു. എന്തെന്നാല്‍, എവിടെയാണോ നമ്മുടെ നിക്ഷേപം, അവിടെയായിരിക്കും നമ്മുടെ ഹൃദയവും. ആര്‍ക്കും രണ്ടു യജമാനന്‍മാരെ സേവിക്കാന്‍ സാധ്യമല്ല. നാം ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്ക് ആത്മാവില്‍ ചരിക്കുന്നവരാകാം. പരിശുദ്ധാത്മാവിനോടുള്ള ഈ സമ്മതത്തില്‍ പിതാവു നമുക്കു ശക്തി നല്‍കുന്നു.
പ്രലോഭനങ്ങളെ ഒരു വിശ്വാസി അമിതമായി ഭയപ്പെടേണ്ടതില്ല. കാരണം മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നമ്മുക്കു നേരിടുകയില്ല. ദൈവം വിശ്വസ്തനാകയാൽ നമ്മുടെ ശക്തിക്കതീതമായ പ്രലോഭാനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന്‍ അനുവദിക്കുകയില്ല. പ്രലോഭനങ്ങളെ അതിജീവിച്ച ക്രിസ്തുവിനോട് നാം ചേർന്നു നിന്നാൽ നമ്മുടെ ജീവിതത്തിൽ പ്രലോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്നു നമ്മൾക്കു നല്‍കും.
യേശു തന്‍റെ പിതാവിനോടു നമ്മെ അവിടുത്തെ നാമത്തില്‍ കാത്തു സൂക്ഷിക്കണമേ എന്നു പ്രാര്‍ത്ഥിച്ചു. ഈ യാചന, നമ്മുടെ ഭൗമിക പോരാട്ടത്തിന്‍റെ അന്തിമ പ്രലോഭനവുമായി ബന്ധപ്പെട്ട അതിന്‍റെ നാടകീയമായ അര്‍ത്ഥം മുഴുവനും ഉള്‍ക്കൊള്ളുന്നു. ഇത് അന്ത്യം വരെയുള്ള നിലനില്‍പ്പിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അതിനാൽ നമ്മുക്കു ജാഗ്രതയോടുള്ളവരായിരിക്കാം. എന്തെന്നാൽ "ഇതാ ഞാന്‍ കള്ളനെപ്പോലെ വരുന്നു... ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍" (വെളിപാട് 16:15).
വിചിന്തനം
"പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ" എന്ന് യേശു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകുന്നു. പ്രാര്‍ത്ഥനയിലൂടെയല്ലാതെ പ്രലോഭനങ്ങളെ അതിജീവിക്കാൻ നമ്മുക്കു സാധിക്കുകയില്ല. പ്രാര്‍ത്ഥനയിലൂടെയാണ് യേശു തന്റെ ഭൗമികജീവിതത്തിലുടനീളം പ്രലോഭകനെ തോല്‍പ്പിച്ചത്. "പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്നു നാം പിതാവിനോടു പ്രാർത്ഥിക്കുമ്പോൾ യേശു തന്‍റെ പോരാട്ടത്തോടും സഹാനത്തോടും നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ചേര്‍ത്തു നിര്‍ത്തുന്നു. അവിടുത്തെ ജാഗ്രതയോടുള്ള കൂട്ടായ്മയില്‍ നമ്മുടെ ഹൃദയത്തിന്‍റെ ജാഗ്രത പുലര്‍ത്താന്‍ അവിടുന്നു നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നമ്മുടെ ജീവിതത്തെ മുഴുവനായി ക്രിസ്തുവിനു സമർപ്പിക്കാം. അവിടുന്നിൽ നിന്നു പുറപ്പെടുന്ന ശക്തി സ്വീകരിച്ചുകൊണ്ട് നമ്മുക്കു പ്രലോഭനങ്ങളെ അതിജീവിക്കാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
