India - 2025

അനേകരെ മരിയ ഭക്തിയിലേക്ക് ആനയിച്ച കമിലച്ചന് പാലാ ഇന്ന് വിട നല്‍കും

സ്വന്തം ലേഖകന്‍ 14-11-2017 - Tuesday

കോട്ടയം: അനേകരെ ദൈവമാതാവിനോടുള്ള ഭക്തിയിലേക്ക് അടുപ്പിച്ച കമിലച്ചന്‍ എന്ന ഫാ. കമില്‍ നീലിയറ സിഎംഐയ്ക്കു പാലാ ഇന്ന് വിടനല്‍കും. പരിശുദ്ധ മറിയത്തെക്കുറിച്ച് പ്രസംഗിക്കാന്‍ ഞായറാഴ്ചകള്‍ തോറും ഇടവകകള്‍ സന്ദര്‍ശിച്ചും ഇരുപതിനായിരത്തില്‍പരം മരിയന്‍ പ്രഭാഷണങ്ങള്‍ നടത്തിയുമാണ് അദ്ദേഹം തന്റെ മാതൃഭക്തി പ്രഘോഷിച്ചത്. സന്യാസം ചിട്ടയായി പാലിച്ചുപോന്ന ഫാ. കമില്‍ സായാഹ്ന ധ്യാനത്തിനുശേഷം മറിയത്തിന്റെ ദര്‍ശനത്തിനായി മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതു ജീവിതചര്യയാക്കി മാറ്റിയിരുന്നു.

ഇതില്‍ നിന്നും ലഭിച്ചിരുന്ന ബോധ്യത്തില്‍ നിന്നാണ് മരിയഭക്തിയുടെ പ്രചാരണം അദ്ദേഹം നടത്തിയിരുന്നത്. മാതൃഭക്തി പ്രചരിപ്പിക്കുന്നതിനു നാല്പതില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചതിനു പുറമെ കര്‍മ്മല കുസുമം തുടങ്ങിയ മാസികകളില്‍ നിരവധി ലേഖനങ്ങളും എഴുതിയിരുന്നു. വിശ്വാസജീവിതത്തിലെ ഏറ്റവും ശക്തമായ ആയുധം ജപമാലയാണെന്നു ഫ. കമില്‍ നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നു. അമേരിക്ക, ഇറ്റലി, റോം എന്നിവിടങ്ങളിലും ഫാ. കമില്‍ നീലിയറ മരിയന്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

1928ല്‍ പാലാ പാറപ്പള്ളി നീലിയറ കുടുംബത്തില്‍ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ച ഇദ്ദേഹം തൊടുപുഴ ഇളംദേശം പ്രൈമറി സ്‌കൂളില്‍ അധ്യാപകനായും പിന്നീട് പാലായില്‍ ബാങ്ക് ഉദ്യോഗസ്ഥനുമായും സേവനം ചെയ്തിരിന്നു. ഇതിന് ശേഷം തന്റെ 25ാം വയസിലാണ് അദ്ദേഹം മാന്നാനം സെമിനാരിയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചത്. വൈദികന്റെ മൃതസംസ്കാരം പാലാ സെന്‍റ് വിൻസെന്‍റ് ആശ്രമ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിനു ആണ് നടക്കുക.


Related Articles »