India - 2025

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം അതൃപ്തി പ്രകടിപ്പിച്ചു

സ്വന്തം ലേഖകന്‍ 10-12-2017 - Sunday

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. ജനങ്ങള്‍ അവരുടെ വേദന പ്രകടിപ്പിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതിന് ഇവരുടെ വികാരപ്രകടനത്തിലൂടെ സാധിക്കട്ടെയെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും മന്ത്രി കടകംപള്ളി സുരേന്ദ്രനോടും ആര്‍ച്ച് ബിഷപ് അതൃപ്തി പ്രകടമാക്കി.

തിരുവനന്തപുരം അതിരൂപത മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ അധികാരികള്‍ക്കു മുമ്പാകെ അവതരിപ്പിച്ച് അംഗീകരിപ്പിക്കാന്‍ ശ്രമിക്കാമെന്നു ഉമ്മന്‍ ചാണ്ടി ആര്‍ച്ച് ബിഷപ്പിന് വാക്കു നല്‍കി. കഴിഞ്ഞ ദിവസം നടന്ന അതിരൂപതയിലെ വൈദിക സമ്മേളനത്തിലും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലും ശക്തമായ വികാരമാണു പ്രകടിപ്പിക്കപ്പെട്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനിറങ്ങാന്‍ അതിരൂപതാ നേതൃത്വം തീരുമാനിച്ചിരുന്നു.

ദുരന്തത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിലും മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പാക്കേജിന്റെ പേരിലും അതൃപ്തി ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെയാണ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തെ സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി ഇ. ചന്ദ്രശേഖരനൊപ്പം മന്ത്രി കടകംപള്ളി ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തീരദേശത്തോട് അവഗണന കാണിക്കുന്നതിനെതിരെ സമരപരമ്പരയ്ക്കു നേതൃത്വം നല്‍കാന്‍ കേരള റീജണല്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആവശ്യവും യോഗമുന്നയിച്ചു. കെആര്‍എല്‍സിസിയും തീരജനതയും ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി നാളെ രാജ്ഭവന്‍ മാര്‍ച്ച് നടക്കും. സമുദായ, സംഘടന നേതാക്കളും രൂപതാ പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുക്കും.


Related Articles »