India - 2025

സര്‍ക്കാരുമായി സഹകരിച്ചു ദീര്‍ഘകാല പാക്കേജ് നടപ്പിലാക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 14-12-2017 - Thursday

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ നഷ്ടം നേരിട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുമായി തിരുവനന്തപുരം അതിരൂപത സഹകരിച്ച് ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരവും തിരുവനന്തപുരം അതിരൂപതയ്ക്ക് ലഭിക്കുന്ന സംഭാവന തുകകളും കൂട്ടിച്ചേര്‍ത്ത് ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യതൊഴിലാളികള്‍ക്കു ലഭിക്കുന്ന നഷ്ടപരിഹാര തുക അറിവില്ലായ്മകൊണ്ടു ചോര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. സംഭവിച്ച നഷ്ടം കണക്കിലെടുക്കുമ്പോള്‍ എന്തുകൊടുത്താലും തൃപ്തിപ്പെടുത്താനാകില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ച പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ അനുഭാവപൂര്‍വമായ പ്രവൃത്തിയില്‍ തൃപ്തിയുണ്ട്. ഇതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.

പദ്ധതി നടപ്പാക്കുന്നതിന് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്തം നേരിടുന്നതിന് താത്കാലിക പരിഹാര മാര്‍ഗത്തിനു പുറമേ സ്ഥായിയായ പരിഹാരമാര്‍ഗങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ ഒറ്റക്കെട്ടായി ഉറച്ചു നില്‍ക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര, സമരസമിതി കണ്‍വീനര്‍ ഫാ. തിയോഫിഡസ്, മത്സ്യതൊഴിലാളി ഫോറം പ്രസിഡന്റ് പീറ്റര്‍ സെബാസ്റ്റ്യന്‍ എന്നിവരും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.


Related Articles »