India - 2025
വൈദികരെ പ്രവേശിപ്പിക്കരുതെന്നു ബജ്റംഗ്ദള്‍ നിർദേശം നൽകിയിരുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 18-12-2017 - Monday
ന്യൂഡൽഹി: വൈദികരെ ഗ്രാമവാസികളുടെ വീടുകളിൽ പ്രവേശിപ്പിക്കരുതെന്നു ബജ്റംഗ്ദള്‍ നേതൃത്വം നിർദേശം നൽകിയിരുന്നതായി വെളിപ്പെടുത്തല്‍. മധ്യപ്രദേശിലെ സത്‌നയിൽ മലയാളി വൈദികർക്കെതിരെ മതപരിവർത്തന ആരോപണം ഉന്നയിച്ച ഭുംകാഹർ ഗ്രാമവാസിയായ ധർമേന്ദ്ര ദോഹർ ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താൻ ഒരു വർഷമായി ബജ്റംഗ്ദള്‍ പ്രവർത്തകനാണെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു,
തന്റെ കുടുംബം കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു വഴിച്ചിഴയ്ക്കപ്പെടുന്നത് ഒഴിവാക്കാനാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും ദോഹര്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥത്തില്‍ മതപരിവര്‍ത്തനം നടത്തിയോ എന്ന ചോദ്യത്തോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനാവില്ലായെന്നായിരിന്നു ദോഹറിന്റെ മറുപടി. മതപരിവര്‍ത്തനം നടത്തുന്നതിന് 5000 രൂപ ലഭിച്ചു എന്ന് ഇയാള്‍ ആരോപിക്കുന്നുണ്ടെങ്കിലും പരാതിക്കാരനെ കണ്ട പരിചയം പോലുമില്ലെന്ന് ഫാ. മംഗലപ്പിള്ളി ആവര്‍ത്തിച്ചു.
അതേസമയം വൈദികരെ കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്റ് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ഇന്നു സത്‌ന സന്ദർശിക്കും. ജില്ലാ ഭരണനേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനിടെ പ്രദേശത്തു വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ഇന്നു നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിനു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ക്രിസ്മസ് കരോൾ അവതരിപ്പിക്കാനെത്തിയ സത്‌ന സെന്റ് എഫ്രേം വൈദികപഠന കോളജിലെ 38 അംഗ സംഘത്തെയാണ് ബജ്റംഗ്ദളിന്റെ ആരോപണത്തെ തുടര്‍ന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയ ക്ലരീഷ്യന്‍ വൈദികരുടെ കാര്‍ പോലീസ് സ്റ്റേഷനു മുന്നിലിട്ടു ഹിന്ദുത്വവാദികള്‍ അഗ്നിക്കിരയാക്കിയിരിന്നു. വാഹനം കത്തിച്ചതിന് ബജ്റംഗ്ദള്‍ പ്രവർത്തകനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇന്നലെ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.