India - 2025

തിരുവനന്തപുരത്തു ക്രൈസ്തവ ദേവാലയം അടിച്ചു തകർത്തു

സ്വന്തം ലേഖകന്‍ 19-12-2017 - Tuesday

തിരുവനന്തപുരം: അമ്പൂരിയിൽ വൈദികന് മർദ്ദനമേറ്റതിന് പിന്നാലെ കുട്ടമലയിലെ ക്രൈസ്തവ ദേവാലയം സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു. സി.എസ്.ഐ സഭയ്ക്ക് കീഴിൽ വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. പള്ളിയുടെ വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച അക്രമികൾ മുറിയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പ്രാർത്ഥനാ സാധനങ്ങളും മൈക്ക് സെറ്റും അലമാരയും കസേരകളും മേശകളുമടക്കം സകലതും അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച അമ്പൂരി സ്വദേശി ലോറസിന് ദേവാലയത്തിന് സമീപം വച്ച് മർദ്ദനമേറ്റിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ കരോൾ സന്ദർശനം നടത്തിയശേഷം സംഘത്തിലെ ഒരു കുട്ടിയെ രാത്രിയിൽ വീട്ടിലാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് വൈദികന് മർദ്ദനമേറ്റത്. ഹിന്ദുമത വിശ്വാസികളായ ഈ കുട്ടിയുടെ കുടുംബം അടുത്തിടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ആക്രമണം നടത്തിയത്.

'നീ മതപരിവർത്തനം നടത്തും അല്ലേടാ ' എന്ന് ആക്രോശിച്ച് നടുറോഡിൽ വച്ച് മർദ്ദിച്ചതെന്നാണ് പുരോഹിതൻ നെയ്യാർഡാം പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പുരോഹിതൻ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കുട്ടമല സ്വദേശികളായ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പള്ളിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.


Related Articles »