India - 2025

സാധാരണക്കാര്‍ക്കും ബഹുമതി നല്‍കുന്നുവെന്നതില്‍ അഭിമാനമുണ്ട്: മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 26-01-2018 - Friday

മാരാമണ്‍: രാജ്യത്തിനുവേണ്ടി ഏറെയൊന്നും താന്‍ ചെയ്തതായി കരുതുന്നില്ലായെന്നും സാധാരണക്കാര്‍ക്കും ബഹുമതി നല്‍കുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. പത്മഭൂഷണ്‍ ബഹുമതി ലഭിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരിന്നു അദ്ദേഹം. പത്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും രാജ്യം സാധാരണക്കാരെയും അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്നും വലിയ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകുന്നേരം 5.50ന് ഡല്‍ഹിയില്‍ നിന്നു വിളിച്ച് ബഹുമതിയെക്കുറിച്ചു പറഞ്ഞിരുന്നു. ബഹുമതി സ്വീകരിക്കുന്നതിനു തടസമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. രാജ്യത്തിനുവേണ്ടി ഏറെയൊന്നും താന്‍ ചെയ്തതായി കരുതുന്നില്ല. ഭാരതരാഷ്ട്രം അതിന്റെ വിശാലത ഉള്‍ക്കൊള്ളുന്നുണ്ട്. മറ്റു രാഷ്ട്രങ്ങളില്‍ ഇത്തരം ബഹുമതികള്‍ പ്രമാണിമാര്‍ക്കു മാത്രമേ നല്‍കാറുള്ളൂ. എന്നാല്‍, ഭാരതം സാധാരണക്കാര്‍ക്കും ബഹുമതി നല്‍കുന്നുവെന്നതില്‍ അഭിമാനമുണ്ടെന്ന് മാര്‍ ക്രിസോസ്റ്റം പറഞ്ഞു.

ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവര്‍ മാരാമണ്‍ അരമനയിലെത്തി സന്തോഷം പങ്കിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ വലിയ മെത്രാപ്പോലീത്തയെ വിളിച്ച് ആശംസ അര്‍പ്പിച്ചു.നവതി നിറവില്‍ ആയിരിക്കുമ്പോഴാണ് പരമോന്നത പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.


Related Articles »