India

പ്രേഷിതരുടേത് ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷ: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 29-01-2018 - Monday

കൊച്ചി: ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണു പ്രേഷിതരുടേതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി ആസ്ഥാനകാര്യാലയമായ പിഒസിയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ചു നടന്ന ദേശീയ പ്രേഷിത സംഗമത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ സാക്ഷിയും ലോകത്തിന്റെ ശുശ്രൂഷകയുമാണു സഭയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണു പ്രേഷിതരുടേത്. സത്യത്തിന്റെയും നീതിയുടെയും ആത്മാവായ ദൈവാരൂപിയാണു മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന റാണി മരിയമാരെ ഭാരതത്തിന്റെ ഗ്രാമങ്ങളിലേക്കു നയിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ പതിറ്റാണ്ടുകള്‍ സേവനംചെയ്ത 17 മിഷ്ണറിമാരെ ചടങ്ങില്‍ ആദരിച്ചു.

കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. പോള്‍ ചുങ്കത്ത്, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.


Related Articles »