India

റെക്ടറച്ചന്റെ ദാരുണാന്ത്യം ഉള്‍ക്കൊള്ളാനാകാതെ വിശ്വാസസമൂഹം

സ്വന്തം ലേഖകന്‍ 02-03-2018 - Friday

അങ്കമാലി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ ദാരുണാന്ത്യം ഉള്‍ക്കൊള്ളാനാകാതെ വിശ്വാസസമൂഹം. സോഷ്യല്‍ മീഡിയായിലും ദൃശ്യമാധ്യമങ്ങളിലും വാര്‍ത്ത അതിവേഗം പരന്നപ്പോള്‍ അത് പ്രഥമദൃഷ്ഠ്യ വിശ്വസിക്കുവാന്‍ വിശ്വാസസമൂഹത്തിനു കഴിഞ്ഞിരിന്നില്ല. അത്യപൂര്‍വമായ ആ കൊലപാതകത്തിന് കുരിശുമുടി സാക്ഷ്യം വഹിച്ചു എന്നു പിന്നീട് എല്ലാവരും തിരിച്ചറിയുകയായിരിന്നു. പിന്നീട് അച്ചന്‍ കൊല്ലപ്പെട്ടതറിഞ്ഞ് ആയിരക്കണക്കിനാളുകളും നിരവധി വൈദികരും കന്യാസ്ത്രീകളും അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എത്തി.

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഫൊറോന വികാരിമാരായ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാവര്‍ഗീസ് പൊട്ടയ്ക്കല്‍, മാത്യു മണവാളന്‍, സെബാസ്റ്റ്യന്‍ പാലാട്ടി, സി.പി.എം. ജില്ല സെക്രട്ടറി പി. രാജീവ്, മുന്‍ എം.പി. കെ.പി. ധനപാലന്‍, മുന്‍ എം.എല്‍.എ. പി.ജെ. ജോയി, അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

റൂറല്‍ എസ്.പി. എ.വി. ജോര്‍ജും സ്ഥലത്തെത്തിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഒപ്പീസ് നടത്തി. ഏഴു വര്‍ഷം റെക്ടര്‍ പദവിയിലിരുന്ന് ഫാ. സേവ്യര്‍ തേലക്കാട്ട് അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്ന ഒട്ടേറെ കര്‍മപദ്ധതികള്‍ മലയാറ്റൂരില്‍ നടപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടനകാലത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഏറ്റവും താത്പര്യമെടുത്തത് ഫാ. സേവ്യറായിരിന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫാ. സേവ്യര്‍ തേലക്കാട്ടിന് ആറു മാസം മുമ്പ് അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രക്തം പെട്ടെന്ന് കട്ടയാവാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തത്. മരുന്ന് കഴിക്കുന്നതുമൂലമാണ് കുത്തേറ്റ ഭാഗത്ത്് തുണികൊണ്ട്് കെട്ടിയിട്ടും രക്തം നിലയ്ക്കാതിരുന്നത്. കുത്തേറ്റതിനെ തുടര്‍ന്ന് ഇടതു തുടയിലെ ഞരമ്പ് മുറിഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതശരീരം, ഇന്ന് രാത്രി എട്ടുവരെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നുണ്ട്. തുടര്‍ന്ന് ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്കു കൊണ്ടുപോകും. നാളെ രാവിലെ പത്തിന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.


Related Articles »