India - 2026

മലയാറ്റൂരില്‍ പുതുഞായർ തിരുനാളിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം

പ്രവാചകശബ്ദം 13-04-2026 - Monday

മലയാറ്റൂർ : അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ പുതുഞായർ തിരുനാൾ സമാപിച്ചു. പുതുഞായർ തിരുനാളിനോടനുബന്ധിച്ച് പതിനായിരക്കണക്കിന് തീർത്ഥാടകർ കുരിശുമുടി കയറി. പുതുഞായർ ആഘോഷത്തിനു സമാപനമായി വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. ഈ തീർത്ഥാടനകാലത്ത് കുരിശുമുടിയിൽ നിന്നു ലഭിച്ച നേർച്ചപ്പണം വിശ്വാസികൾ തലച്ചുമടായി താഴത്തെ പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്. പൊൻപണം തലയിലേറ്റൽ നേർച്ചയാണ്. ഇതു ചെയ്യുന്ന വിശ്വാസികൾ ഇന്നലെ മുതൽ കുരിശുമുടിയിൽ ടോക്കൺ എടുത്ത് കാത്തിരുന്നു.

1200 കവറുകളിലാക്കിയ നേർച്ചപ്പണം പ്രാർത്ഥനകൾക്കു ശേഷം തീർത്ഥാടകരുടെ തലയിലേറ്റി വൈകുന്നേരം മൂന്നിന് കുരിശുമുടിയിൽ നിന്ന് ഇറക്കാൻ തുടങ്ങി. വയോധികർ മുതൽ കുട്ടികൾ വരെ പൊൻപണം തലയിലേറ്റാൻ ഉണ്ടായിരുന്നു. അടിവാരത്തു നിന്നു കാൽനടയായി പൊൻപണം താഴത്തെ പള്ളിയിൽ എത്തിച്ചു. ചാക്കേന്തിയ നാല് ആടുകളും യാത്രയ്ക്കൊപ്പം ഉണ്ടായിരുന്നു. താഴത്തെ പള്ളിയിൽ വികാരി ഫാ. ജോസ് ഒഴലക്കാട്ടും പള്ളി ഭാരവാഹികളും ചേർന്നു പൊൻപണം സ്വീകരിച്ചു. തുടർന്നു കുർബാന നടന്നു. പുതുഞായർ ചടങ്ങുകൾ സമാപിച്ചെങ്കിലും കുരിശുമുടി തീർത്ഥാടനം തുടരും. 24 മണിക്കൂറും തീർഥാടകർക്കു മല കയറാന്‍ അവസരമുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »