India - 2025
ക്രിസ്റ്റ്യന്‍ മൈനോരിറ്റി സ്കൂള്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്വെന്ഷന് 24ന്
സ്വന്തം ലേഖകന്‍ 22-03-2018 - Thursday
കോഴിക്കോട്: ക്രൈസ്തവ ന്യൂനപക്ഷ സമുദായം നടത്തുന്ന സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാതെ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ മാനേജ്മെന്റ് അസോസിയേഷന് ഓഫ് ക്രിസ്റ്റ്യന്‍ മൈനോരിറ്റി സ്കൂളുകള്‍ (എംഎസിഎംഎസ്) 24ന് വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്വെന്ഷന് നടത്തും. അന്നേ ദിവസം രാവിലെ 10ന് എറണാകുളം പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന കണ്വെന്ഷന് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ഏബ്രഹാം ജൂലിയോസ്, എംഎല്എ്മാരായ ഹൈബി ഈഡന്, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്ജ്, റോജി എം. ജോണ്‍ എന്നിവരും മുന്‍ എംപിമാരായ സെബാസ്റ്റ്യന്‍ പോള്‍, ഫ്രാന്‍സിസ് ജോര്‍ജ്, പി.സി. തോമസ് എന്നിവരും മറ്റ് സമുദായ, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
1988ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 2006 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി എന്‍ഒസി നല്‍കിയിരുന്നു. അതിനുംശേഷം കോടതിവിധികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നയം തിരുത്തി എന്‍ഒസി നല്കി. 2011ൽ എന്‍ഒസിക്കും അംഗീകാരത്തിനുമുള്ള അപേക്ഷ സ്കൂള്‍ ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുശേഷം ഒരുമിച്ച് നല്‍കണമെന്നു സർക്കാർ ഉത്തരവിട്ടു.
എന്നാല്‍, ഇതിനനുസരിച്ചു സ്കൂള്‍ നല്കുന്ന അപേക്ഷകളൊന്നും തന്നെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. 2014ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്വകാര്യ സ്കൂളുകള്‍ സ്റ്റേറ്റ് സിലബസില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഇതനുസരിച്ച് അപേക്ഷിച്ചവരില്‍ കുറച്ചുപേര്‍ക്ക് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. പകരം വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചു സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവാണ് ഇപ്പോള്‍ നല്‍കുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണിത്. വിദ്യാഭ്യാസ വകുപ്പിൽ സമര്‍പ്പിച്ചിട്ടുള്ള എന്‍ഒസി അപേക്ഷകളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ചില അപേക്ഷകള്‍ കാരണം കൂടാതെ നിരസിക്കുകയും ചെയ്തു. ആയിരത്തി എണ്ണൂറോളം സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കാത്തത്. ഇതില്‍ മുന്നൂറോളം സ്കൂളുകള്‍ ക്രൈസ്തവ ന്യൂനപക്ഷ മാനേജ്മെന്റിന്റേതാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസവാകാശ സംരക്ഷണ കണ്വെന്ഷന്.
