India - 2025

ഇളയരാജയുടെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

സ്വന്തം ലേഖകന്‍ 27-03-2018 - Tuesday

ചെന്നൈ: യേശു ക്രിസ്തുവിനെ കുറിച്ചുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്ന ഇളയരാജയുടെ പ്രസ്താവനയാണ് വലിയ കോളിളക്കം സൃഷ്ട്ടിച്ചിരിക്കുന്നത്. പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ശക്തമായ പ്രതിഷേധവുമായി 35 സിരുപന്മയ് മക്കള്‍ നാലാ കച്ചി പ്രവര്‍ത്തകര്‍ എത്തിചേര്‍ന്നെങ്കിലും ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുട്യൂബ് ഡോക്യുമെന്ററിയെ ഉദ്ധരിച്ചു അദ്ദേഹം നടത്തിയ പ്രസ്താവനയില്‍ രമണ മഹര്‍ഷിയേയും യേശു ക്രിസ്തുവിനേയും താരതമ്യം ചെയ്യുന്നതായും വീഡിയോയില്‍ കാണാം.

"രണ്ടായിരം വര്‍ഷത്തോളമായുള്ള ക്രിസ്തുമതത്തിന്റെ വളര്‍ച്ചയും നിലനില്‍പ്പും യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന ഒരു വിശ്വാസത്തിന്റെ പുറത്താണ്. എന്നാല്‍ അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അത് ശരിയോ തെറ്റോ ആകട്ടെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുള്ള ലോകത്തിലെ ഒരേയൊരാള്‍ ഭഗവാന്‍ രമണ മഹര്‍ഷിയാണ്. രമണമഹര്‍ഷിയുടെ പതിനാറാമത്തെ വയസ്സിലാണ് അത് സംഭവിച്ചത്.

അന്ന് അദ്ദേഹത്തിന് മരണഭയമുണ്ടായിരുന്നു. അതിനെ മറികടക്കുന്നതിന് വേണ്ടി ശരീരത്തോട് മരണത്തിന് എന്ത് ചെയ്യാനാകും എന്ന് കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു. തറയില്‍ ശ്വാസം അടക്കിപ്പിടിച്ച് കിടന്നു. രക്തയോട്ടവും ഹൃദയത്തിന്റെ മിടിപ്പും നിലച്ചു. ശരീരം തണുത്തുറഞ്ഞു. അങ്ങനെ അദ്ദേഹം മരിച്ച അവസ്ഥയിലായി". ഇത് രമണ മഹര്‍ഷി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണെന്നും ഇളയരാജ പറയുന്നു.

'നാം ഹിന്ദു' എന്ന ആര്‍‌എസ്‌എസ് അനുകൂല ഫേസ്ബുക്ക് പേജാണ് ഇളയരാജയുടെ പ്രസ്താവന ഉള്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തത്. ഇത് ആര്‍‌എസ്‌എസ് അനുകൂല പേജുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. സിരുപന്മയ് മക്കള്‍ കച്ചിയുടെ നേതൃത്വത്തില്‍ ടി നഗറിലെ വീടിന് മുന്നില്‍ ശക്തമായ പ്രതിഷേധം പ്രകടനമാണ് നടന്നത്. ഇദ്ദേഹം വര്‍ഗ്ഗീയത പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും പോലീസ് അറസ്റ്റ് ചെയ്യണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു.


Related Articles »