India

ആവേശമായി സഭാധ്യക്ഷന്മാരുടെ സമ്മേളനം

സ്വന്തം ലേഖകന്‍ 30-04-2018 - Monday

തൃശൂർ: കേരള സന്ദർശനത്തിനെത്തിയ ആഗോള കൽദായ സഭാ തലവൻ മാർ ഗീവർഗീസ് തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസ് ബാവായ്ക്കു സ്വീകരണവും കൽദായ സഭാ ആർച്ച് ബിഷപ് ഡോ. മാർ അപ്രേമിന്റെ മെത്രാഭിഷേകത്തിന്റെ അൻപതാം വാര്‍ഷിക ആഘോഷവും തൃശൂരില്‍ നടന്നു. സമാധാനത്തിന്റെ ദൂതുമായി വെള്ളരിപ്രാവുകളെ പറത്തിയായിരുന്നു സഭാപിതാക്കന്‍മാര്‍ വേദിയിലേക്ക് പ്രവേശിച്ചത്. ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർ ഗീവർഗീസ് തൃതീയൻ സ്ലീവ കാതോലിക്കോസ് പാത്രീയർക്കീസ് ബാവയെ വിശ്വാസികള്‍ ഏറെ ആഹ്ലാദത്തോടെയാണ് വരവേറ്റത്.

കൽദായ സഭയുമായി നല്ല ബന്ധം പുലർത്തുന്നതിൽ സീറോ മലബാർ സഭയ്ക്ക് എന്നും സന്തോഷമാണെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയും വിശ്വാസവും നേരിടുന്ന വെല്ലുവിളികളെ എല്ലാ സഭകളും ഒരുമിച്ചു നേരിടണമെന്നും പരസ്പരം കരുത്തുപകരണമെന്നും വിവിധ സഭാ പിതാക്കന്മാർ ആഹ്വാനം ചെയ്തു. പൗരാവലിയുടെ ഉപഹാരം മാർ അപ്രേമിനും മാർ ഗീവർഗീസ് ബാവായ്ക്കും മേയർ അജിത ജയരാജൻ സമ്മാനിച്ചു. മാർ ഗീവർഗീസ് ബാവായ്ക്കും ഇറാൻ ബിഷപ്പ് മാർ നർസൈ ബെഞ്ചമിനും ഇറാഖിലെ ഇർബിൽ ബിഷപ്പ് മാർ അബ്രീസ് യോഹന്നാനും അംശവടികൾ കൈമാറി ആദരിച്ചു.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുര്യാക്കോസ്, മേയര്‍ അജിത ജയരാജന്‍, തേറമ്പിൽ രാമകൃഷ്ണൻ, പ്രഫ. എം.മാധവൻകുട്ടി, സി.പി.ജോസ്, എം.എ.തോമസ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംസാരിച്ചു.


Related Articles »