India - 2025

കോലം കത്തിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

സ്വന്തം ലേഖകന്‍ 10-06-2018 - Sunday

തലശ്ശേരി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച നടപടിയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കോലം കത്തിച്ചത് അപരിഷ്‌കൃതവും അപലപനീയവുമായ നടപടിയാണെന്ന് തലശ്ശേരി അതിരൂപതയുടെ 204 ഇടവകകളില്‍നിന്നെത്തിയ വിശ്വാസ പരിശീലന മേഖലയിലെ മുഖ്യാധ്യാപകര്‍ ഒന്നടങ്കം പ്രസ്താവിച്ച് പ്രമേയം പാസാക്കി. 50 ലക്ഷത്തില്‍പ്പരം വിശ്വാസികളുടെ ആത്മീയപിതാവിനെ കേവലം അഞ്ചുപേര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ വിശ്വാസികളുടെ സമൂഹം ഏറെ വേദനയോടെയാണ് നോക്കിക്കാണുന്നത്.

വിരലിലെണ്ണാവുന്ന സാമൂഹികവിരുദ്ധര്‍ സഭാസംവിധാനത്തെയാകെ താറടിക്കാന്‍ നടത്തുന്ന ശ്രമം നിര്‍ത്താനും ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയാറാകണം. ഒരു കടലാസ് സംഘടനയുടെ പേരില്‍ നടത്തുന്ന സഭാവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാനപാലനത്തിനും വ്യക്തികളുടെ സ്വൈര്യജീവിതത്തിനും തടസം സൃഷ്ടിക്കുന്നതിനെ സര്‍ക്കാരും പോലീസും ഗൗരവബുദ്ധിയോടെ കാണണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വ്യക്തിഹത്യാപരമായ ഇത്തരം പ്രവണതകള്‍ സഭയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും യോഗം വ്യക്തമാക്കി.

തലശ്ശേരി സന്ദേശ്ഭവനില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, സന്ദേശ്ഭവന്‍ ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍, അധ്യാപക പ്രതിനിധി ടോമി കിളിച്ചുണ്ടമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ പരിശീലന ഡയറക്ടറായ ഫാ. ജേക്കബ് വെണ്ണായപ്പിള്ളി പ്രതിഷേധപ്രമേയം അവതരിപ്പിച്ചു.

വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രതിഷേധ പരിപാടിയും അംഗീകരിക്കാനാവില്ലെന്ന് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന വൈദിക അല്‍മായ നേതൃത്വസമ്മേളനം അറിയിച്ചു.

സഭയുടെ തലവനെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതും അപലപനീയവുമാണെന്നും ഇതിന്റെ പിന്നില്‍ എത്ര ഉന്നതരായാലും അവരെ ഒറ്റപ്പെടുത്തണമെന്നും കാഞ്ഞിരപ്പള്ളി രൂപതയും ആവശ്യപ്പെട്ടു. ഇവരുടെ സ്വാര്‍ഥതാത്പര്യങ്ങളും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പരന്പരാഗതമായി പകര്‍ന്നുകിട്ടിയ വിശ്വാസ പാരന്പര്യങ്ങളും െ്രെകസ്തവമൂല്യങ്ങളും സംരക്ഷിക്കേണ്ടവര്‍തന്നെ അതിനു വിലങ്ങുതടിയായി നില്‍ക്കുന്നത് തികച്ചും അപലപനീയമാണെന്നും എന്തു വിലകൊടുത്തും അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും സമ്മേളനം അവശ്യപ്പെട്ടു.

സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍മാരായ ഫാ.ജസ്റ്റിന്‍ പഴേപറന്പില്‍, ഫാ. ജോര്‍ജ് ആലുങ്കല്‍, റവ.ഡോ. കുര്യന്‍ താമരശേരി, വൈസ് ചാന്‍സിലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, വൈദിക സമിതി സെക്രട്ടറി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ദ്ദിനാളിന്റെ കോലം കത്തിച്ച നടപടിയെ അപലപിച്ചു കഴിഞ്ഞ ദിവസം പാലാ രൂപതാ നേതൃത്വവും രംഗത്തെത്തിയിരിന്നു.


Related Articles »