India - 2025

കുട്ടനാടന്‍ ജനതക്ക് അരക്കോടിയുടെ സഹായവുമായി പാലാ രൂപത

സ്വന്തം ലേഖകന്‍ 07-09-2018 - Friday

പാലാ: പ്രളയക്കെടുതിയില്‍ നിന്നു ഇനിയും കരകയറാത്ത കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമായി പാലാ രൂപത. കൂട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചങ്ങനാശേരി അതിരൂപതയ്ക്ക് 51 ലക്ഷം രൂപയാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൈമാറിയത്. ചങ്ങനാശേരി അതി മെത്രാസനമന്ദിരത്തില്‍ നേരിട്ടെത്തിയാണു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് 51 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിച്ചതാണ് ഈ തുക.

വിവിധ പള്ളികളില്‍നിന്നും സംഘടനകളില്‍നിന്നും വൈദികരുടെയും സമര്‍പ്പിതരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ പണമായും ഭക്ഷ്യവസ്തുക്കളായും മറ്റും ആദ്യഘട്ടം മുതല്‍ പാലാ രൂപതാ സഹായിച്ചിരുന്നു. ചങ്ങനാശേരി രൂപത വിഭജിച്ചു രൂപീകരിച്ച പാലാ രൂപതയ്ക്ക് അതിരൂപതയുടെ കഷ്ടനഷ്ടങ്ങളിലുള്ള ദുഃഖത്തില്‍ ആശ്വാസമാകാന്‍ ഇനിയും കഴിയുമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രൊക്കുറേറ്റര്‍ ഫാ. ജോസ് വള്ളോംപുരയിടം, ചാന്‍സലര്‍ ഫാ. ജോസ് കാക്കല്ലില്‍, പാലാ ബിഷപ്പ്സ് ഹൗസ് പ്രൊക്കുറേറ്റര്‍ ഫാ. ജോസഫ് തോലാനിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും ഇടുക്കിയുടെ പുനരധിവാസത്തിന് ഇടുക്കി രൂപതയ്ക്ക് 50 ലക്ഷവും പാലാ രൂപത നല്‍കിയിരുന്നു.


Related Articles »