India - 2025

പ്രളയ ബാധിതര്‍ക്ക് നാലുകോടി രൂപ മുടക്കില്‍ നൂറു ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇരിങ്ങാലക്കുട രൂപത

സ്വന്തം ലേഖകന്‍ 10-11-2018 - Saturday

ഇരിങ്ങാലക്കുട: പ്രളയക്കെടുതിയില്‍ ഭവനം നഷ്ടപ്പെട്ട നാനാജാതി മതസ്ഥരായ നൂറു കുടുംബങ്ങള്‍ക്കു നാലുകോടി രൂപ മുടക്കി വീടു നിര്‍മ്മിച്ചു നല്‍കുവാന്‍ ഇരിങ്ങാലക്കുട രൂപത. അതിജീവന വര്‍ഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനാണ് പദ്ധതി പ്രഖ്യാപിച്ചത്. രൂപതയുടെ കീഴിലുള്ള പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരില്‍നിന്നു തെരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായ നൂറു കുടുംബങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന 1500 കുടുംബങ്ങളെ ഇതിനോടകം തന്നെ രൂപത ദത്തെടുത്തുകഴിഞ്ഞു. പ്രതിമാസം 1000 രൂപ നല്‍കുന്ന വിധത്തിലാണ് പദ്ധതി.

രൂപതയിലെ വിവിധ ഇടവകകളുടെ സഹകരണത്തോടെ 1.50 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായിരുന്ന ഓഗസ്റ്റ് മാസത്തില്‍ രൂപതാതിര്‍ത്തിക്കുള്ളിലെ വിവിധ ഇടവകകളും സ്ഥാപനങ്ങളും സന്യസ്ത ഭവനങ്ങളും സംഘടിപ്പിച്ച ക്യാമ്പുകളുടെ നടത്തിപ്പിനും വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുമായി 2.50 കോടി രൂപയാണ്, രൂപത ചിലവഴിച്ചത്. പ്രളയ കാലത്ത് ആറായിരം കുടുംബങ്ങള്‍ക്ക് രൂപത നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് കൈമാറിയിരിന്നു.

More Archives >>

Page 1 of 202