News - 2025

ഗജ ചുഴലിക്കാറ്റില്‍ വേളാങ്കണ്ണി ദേവാലയത്തിനു കേടുപാടുകള്‍

സ്വന്തം ലേഖകന്‍ 16-11-2018 - Friday

വേളാങ്കണ്ണി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ വേളാങ്കണ്ണി ദേവാലയത്തിലും പരിസരങ്ങളിലും കനത്ത നാശം. ശക്തമായ കാറ്റില്‍ ദേവാലയത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണു. പള്ളിയുടെ മിനാരങ്ങള്‍ക്ക് മുകളിലെ മകുടവും വലിയ പള്ളിക്കും കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചു. ഒരു മാസം മുന്‍പ് പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപത്തിന്റെ കൈകളും തകര്‍ന്നു വീണു. ദേവാലയത്തോട് ചേര്‍ന്നിരിക്കുന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നിട്ടുണ്ട്.

തൂത്തുക്കുടി, പുതുക്കോട്ട, തഞ്ചാവൂര്‍ എന്നിവടങ്ങളിലായി നൂറു കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് 6000 ദുരിതാശ്വാസ ക്യാമ്പുകളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തമിഴ്‌നാട് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 11 ആയി.


Related Articles »